ജറുസലേം: ഹമാസിന്‍റെ ശക്തി കേന്ദ്രങ്ങൾ തകർക്കാൻ ലക്ഷ്യമിട്ട് ഏത് നിമിഷവും കരയുദ്ധത്തിലേക്ക് കടക്കാൻ സന്നാഹമൊരുക്കി ഇസ്രയേൽ സേന. ലക്ഷക്കണക്കിന് സൈനികരെയാണ് കര യുദ്ധത്തിനായി ഇസ്രയേൽ അതിർത്തി പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.
ഗാസയിലെ ജനങ്ങളോട് 24 മണിക്കൂറിനുള്ളിൽ തെക്ക് ഭാഗത്തേക്ക് മാറാൻ ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗാസയുടെ വടക്കൻ ഭാഗത്ത് നിന്ന് തെക്കോട്ട് മാറാനാണ് മുന്നറിയിപ്പ്.
10 ലക്ഷത്തിലധികം ആളുകളാണ് ഗാസ പ്രദേശത്ത് ജീവിക്കുന്നത്. ഇവരെ ഒറ്റയടിക്ക് ഒഴിപ്പിക്കുക അസാധ്യമാണ്. എന്നാൽ ഏത് നിമിഷവും ഇസ്രയേൽ കരയുദ്ധം തുടങ്ങുമെന്ന വിവരമാണ് പുറത്ത് വരുന്നത്.
ഹമാസിനെ പൂർണമായി തുടച്ചുനീക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേൽ നടപടി വലിയ വിപത്തിന് കാരണമാകുമെന്നും ഗാസക്കാരോട് കൂട്ടമായി സ്ഥലം മാറാനുള്ള ഉത്തരവ് പിൻവലിക്കണമെന്നും യുഎൻ ഇസ്രായേൽ സൈന്യത്തോട് ആവശ്യപ്പെട്ടു.
ഇത്രയും മനുഷ്യർ ഒരുമിച്ച് സ്ഥലം മാറിപ്പോകേണ്ട അവസ്ഥയുണ്ടായാൽ വിനാശകരമായ പ്രത്യാഘാതമായിരിക്കും ഫലമെന്ന് യുഎൻ വ്യക്തമാക്കി. എന്നാൽ, ഹമാസ് തടങ്കലിലാക്കിയ ഇസ്രായേലി പൗരന്മാരെ വിട്ടയച്ചില്ലെങ്കിൽ ഗാസയിലേക്കുള്ള കുടിവെള്ളമടക്കം റദ്ദാക്കുമെന്ന് ഇസ്രായേൽ വ്യക്തമാക്കി.
അതിനിടെ ഗാസയിലെ സ്ഥിതിഗതികൾ രൂക്ഷമായി തുടരുകയാണ്. 50,000 ഗർഭിണികൾക്ക് കുടിവെള്ളം പോലുമില്ലെന്ന് യുഎന്‍ ഭക്ഷ്യ സംഘടന അറിയിച്ചു.
34 ആരോഗ്യ കേന്ദ്രങ്ങൾ ഗാസയിൽ ആക്രമിക്കപ്പെട്ടാണ് നിഗമനം. 11 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. ഇസ്രായേൽ-ഹമാസ് യുദ്ധം ഒരാഴ്ചയാകുമ്പോൾ ഇരുഭാഗങ്ങളിലുമായി ഏകദേശം മൂവായിരത്തോളം പേർ കൊല്ലപ്പെട്ടു. ആയിരങ്ങൾക്ക് പരുക്കേറ്റു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl
Post A Comment: