ഇടുക്കി: ആദ്യ ദിനത്തിലെ പോരായ്മ പരിഹരിക്കാൻ ആഞ്ഞു പിടിച്ചിട്ടും ഐഎൻടിയുസി ജില്ലാ സമ്മേളനം രണ്ടാം ദിനവും എട്ടു നിലയിൽ പൊട്ടി. പ്ലാന്‍റേഷൻ മേഖലയിലെ പ്രതിസന്ധികളും പരിഹാര മാർഗങ്ങളും എന്ന വിഷയത്തിൽ രണ്ടാം ദിനം പുളിയൻമലയിലെ ഐഎൻടിയുസി ഓഫീസിൽ നടന്ന സിമ്പോസിയത്തിൽ പങ്കെടുക്കാനെത്തിയത് സംഘാടകരൊഴിച്ചാൽ വിരലിലെണ്ണാവുന്നവർ.
രണ്ട് മണിക്ക് തുടങ്ങേണ്ട പരിപാടി ആളില്ലാത്തതിനാൽ മണിക്കൂറുകൾ വൈകി. പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർ അടക്കം നോക്കി നിന്ന് മടുത്ത് സ്ഥലം കാലിയാക്കി.
17 മുതൽ 20 വരെയാണ് പുളിയൻമലയിൽ ഐഎൻടിയുസി സമ്മേളനം നടക്കുന്നത്. ആദ്യ ദിനമായ 17ന് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നും കൊടിമരം, ദീപശിഖ, പതാക ജാഥകൾ സമ്മേളന നഗരിയായ പുളിയൻമലയിലെത്തിയിരുന്നു. എന്നാൽ സമ്മേളന നഗരിയിൽ ജാഥകളെ സ്വീകരിക്കാൻ ആകെയുണ്ടായിരുന്നത് ചുരുക്കം ചിലർ മാത്രമായിരുന്നു. തൊട്ടടുത്ത കട്ടപ്പന നഗരത്തിലുണ്ടായിരുന്ന കോൺഗ്രസ്, ഐഎൻടിയുസി നേതാക്കൾ പോലും സ്വീകര യോഗത്തിൽ പങ്കെടുക്കാൻ എത്താതിരുന്നത് വൻ വിവാദമാകുകയും ചെയ്‌തു.
ഐഎൻടിയുസി ജില്ലാ നേതൃത്വത്തിന്‍റെ പിടിപ്പുകേടാണ് ഇതെന്ന് വിമർശനം ഉണ്ടായി. ഇതിനിടെയാണ് രണ്ടാം ദിനമായ ശനിയാഴ്ച്ച സിമ്പോസിയം നടന്നത്. ആളില്ലാത്തതിനാൽ പരിപാടി നടക്കുമോയെന്ന് വരെ സംഘാടകർക്ക് ആശങ്ക ഉണ്ടായിരുന്നു.
ഞായറാഴ്ച്ച എ.ഐ.സി.സി. വര്‍ക്കിങ് പ്രസിഡന്‍റ് രമേശ് ചെന്നിത്തല പങ്കെടുക്കുന്ന സമ്മേളനമാണ് നടക്കുന്നത്. ഇതിലെങ്കിലും ആളെ കൂട്ടാൻ നിലവിലെ ജില്ലാ നേതൃത്വത്തിന് സാധിക്കുമോയെന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. രണ്ട് ദിവസങ്ങളിലെ പരിപാടി പൊളിഞ്ഞതോടെ കോൺഗ്രസിനുള്ളിലും ഐഎൻടിയുസി ജില്ലാ നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.
ഇതിനിടെ സമ്മേളനം നടക്കുന്നത് കട്ടപ്പനക്ക് സമീപത്തായിട്ടും കട്ടപ്പനയിലെ കോൺഗ്രസ് നേതാക്കൾ സമ്മേളനത്തിൽ നിന്നും വിട്ടു നിൽക്കുന്നത് ഗ്രൂപ്പ് പോരിന്‍റെ ഭാഗമായിട്ടാണെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. കട്ടപ്പന നഗരം സമീപത്ത് കിടക്കുമ്പോൾ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രകടനം പുളിയൻമലയിൽ വച്ചതിനു പിന്നിലും ഇത്തരത്തിൽ ചില തർക്കങ്ങൾ ഉള്ളതായിട്ടാണ് വിവരം.
ആളും പേരുമില്ലാതെ സമ്മേളനം നടത്തിയതോടെ കോൺഗ്രസിനും പരിപാടി കുറച്ചിലായി. വരും ദിവസങ്ങളിൽ സമ്മേളനം വൻ വിവാദങ്ങൾക്ക് വഴിവക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP
Post A Comment: