ഇടുക്കി: ബൈക്കും പിക് അപ്പ് ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാതെ പൊലീസ് ജീപ്പ് ഓടിച്ചു പോയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
നെടുങ്കണ്ടം സ്റ്റേഷനിലെ സിപിഒമാരായ എം.ടി. അജീഷ്, ആസാദ് തോമസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്. ഇരുവർക്കും സംഭവത്തിൽ വീഴ്ച്ച പറ്റിയതായി കട്ടപ്പന ഡിവൈഎസ്പി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി.
കഴിഞ്ഞ ശനിയാഴ്ച്ച അർധ രാത്രിയിൽ കട്ടപ്പന പള്ളിക്കവലയിലായിരുന്നു അപകടം. രാത്രിയിൽ നഗരത്തിലേക്ക് വരികയായിരുന്ന കാഞ്ചിയാർ ചൂരക്കാട്ട് ജൂബിൻ ബിജു (21), നത്തുകല്ല് എരുമച്ചാടത്ത് അഖിൽ ആന്‍റണി (23) എന്നിവരെ എതിർ ദിശയിലെത്തിയ പിക് അപ് ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുമ്പോൾ നെടുങ്കണ്ടം സ്റ്റേഷനിലെ ജീപ്പ് ഇതുവഴി വന്നു. എന്നാൽ പരുക്കേറ്റവരെ എടുത്തു കൊണ്ടു വരുന്നതിനിടെ ഉദ്യോഗസ്ഥർ ജീപ്പ് ഓടിച്ചു പോകുകയായിരുന്നു.
സംഭവത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ അടക്കം പുറത്ത് വന്നതോടെ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജീപ്പ് നെടുങ്കണ്ടം പൊലീസിന്‍റെതാണെന്ന് കണ്ടെത്തിയത്. ഉദ്യോഗസ്ഥർക്ക് വീഴ്ച്ച സംഭവിച്ചതായി റിപ്പോർട്ട് നൽകിയതിന്‍റെ പിന്നാലെ തന്നെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവും വരികയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: