കൊച്ചി: ആലുവയിൽ പിഞ്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിനെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞതായി കോടതി. പോക്‌സോ വകുപ്പിന് പുറമേ, കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിരുന്നു.
ഇതില്‍ വധശിക്ഷ ലഭിക്കാവുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലേയും പോക്‌സോയിലേയും അഞ്ച് വകുപ്പുകളാണുള്ളത്. കുറ്റകൃത്യം നടത്തി 100 ദിവസത്തിനകം വിധി പ്രസ്താവിക്കുന്നത് രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്.
പ്രതിയുടെ മാനസിക നില സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഏതെങ്കിലും തരത്തിലുള്ള മാനസിക പരിവര്‍ത്തനത്തിന് സാധ്യതയുള്ള വ്യക്തിയാണോ എന്നും കോടതി ചോദിച്ചു. ഒരു തരത്തിലുള്ള മാനസിക പ്രശ്‌നവും ഇല്ലെന്നും പ്രാസിക്യൂഷന്‍ എതിര്‍വാദം ഉന്നയിച്ചു.
പ്രതി ജയിലില്‍ കഴിഞ്ഞ 100 ദിവസവും യാതൊരു കുറ്റബോധവും ഉണ്ടായിട്ടില്ലെന്നും സമാനതകളില്ലാത്ത ക്രൂരതയാണ് ചെയ്തിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് തെളിയിക്കുന്ന ജയില്‍ റിപ്പോര്‍ട്ട് ഹാജരാക്കാമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
ബലാത്സംഗത്തിനിടെ മരണം സംഭവിച്ചു എന്നായിരുന്നു ആദ്യം കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. ഇതിനുപകരം ബലാത്സംഗത്തിനിടെ പരുക്കേറ്റു എന്ന് കൂട്ടിച്ചേര്‍ത്തു. കുട്ടിയെ ബലാത്സംഗത്തിന് ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കോടതി സമര്‍പ്പിച്ചു.
645 പേജുള്ള കുറ്റപത്രം അംഗീകരിക്കുന്നതും വായിച്ചുകേള്‍പ്പിക്കുന്നതും ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ നാലിന് കേസില്‍ വിചാരണ തുടങ്ങി. 15 പ്രവര്‍ത്തി ദിനങ്ങളില്‍ സാക്ഷി വിസ്താരവും വാദവും ഉള്‍പ്പടെയുള്ള വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി. 10 തൊണ്ടി മുതലുകള്‍, 95 രേഖകള്‍, 45 സാക്ഷികള്‍, 16 സാഹചര്യത്തെളിവുകള്‍, ഡിഎന്‍എ ഉള്‍പ്പടെ ശാസ്ത്രീയ തെളിവുകള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവയാണ് കോടതി പരിശോധിച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP
Post A Comment: