ചെന്നൈ: ഓടുന്ന ട്രെയിനിൽ ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമം. നിലവിളിച്ചപ്പോൾ പുറത്തേക്ക് തള്ളിയിട്ടു. തമിഴ്നാട്ടിലെ വെല്ലൂരിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ഹേമരാജ് എന്നയാളെ പൊലീസ് പിടികൂടി. നാലുമാസം ഗര്‍ഭിണിയായ ആന്ധ്ര ചിറ്റൂര്‍ സ്വദേശിനിയാണ് ക്രൂരതയ്ക്ക് ഇരയായത്.
ഇന്നലെ രാത്രി പത്തരയോടെയാണ് അതിക്രമം നടന്നത്. തിരുപ്പൂരിലെ വസ്ത്രനിര്‍മാണ ശാലയില്‍ ടൈലറിങ് ജോലി ചെയ്യുന്ന 36കാരി തിരുപ്പതിയിലേക്കുള്ള ഇന്‍റര്‍ സിറ്റി എക്‌സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴാണ് സംഭവം.
ജോലാര്‍പെട്ട സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെടാന്‍ തുടങ്ങുമ്പോള്‍ ഒരു യുവാവ് ലേഡീസ് കമ്പാര്‍ട്‌മെന്‍റിലേക്ക് ഓടിക്കയറി. അബദ്ധത്തില്‍ ബോഗി മാറി കയറിയതാണെന്നാണ് യുവതി കരുതിയത്. അടുത്ത സ്റ്റേഷനില്‍ ഇറങ്ങാം എന്ന് പറഞ്ഞ ഇയാള്‍ യുവതി ശുചിമുറിയിലേക്ക് പോയപ്പോള്‍ പിന്തുടര്‍ന്നെത്തി കയറിപിടിച്ചു.
അലറിക്കരഞ്ഞ യുവതി, തന്നെ വെറുതെ വിടണമെന്ന് അപേക്ഷിച്ചെങ്കിലും മദ്യലഹരിയില്‍ ആയിരുന്ന പ്രതി അലിവ് കാട്ടിയില്ല. ചെറുക്കാന്‍ ശ്രമിച്ച യുവതിയെ കവനൂറിന് സമീപത്ത് വച്ച് ഇയാള്‍ റെയില്‍വേ ട്രാക്കിലേക്ക് തള്ളിയിട്ടു. ട്രാക്കില്‍ പരുക്കുകളോടെ കണ്ടെത്തിയ യുവതിയെ നാട്ടുകാര്‍ വെല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയിരുന്നു.
യുവതിക്ക് കൈയ്ക്കും കാലിനും പൊട്ടലുണ്ട്. തലയിലും മുറിവേറ്റു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതിയായ ഹേമരാജിനെ രാവിലെ അറസ്റ്റ് ചെയ്തു. കെവി കുപ്പത്തിന് സമീപം പൂഞ്ചോല എന്ന ഗ്രാമത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
ദേശീയ വനിതാ കമ്മീഷന്‍ തമിഴ്‌നാട് പൊലീസിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടന്നും ഐസിയുവില്‍ നിന്ന് മാറ്റിയെന്നും വൈകിട്ടോടെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. യുവതിക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് റെയില്‍വേ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
Join Our Whats App group
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
Post A Comment: