ഇടുക്കി: 60,000 രൂപയ്ക്ക് സ്‌കൂട്ടർ എന്ന മോഹന വാഗ്ദാനത്തിൽ മയങ്ങി തട്ടിപ്പ് സംഘത്തിന് പണം നൽകി കബളിപ്പിക്കപ്പെട്ടത് നൂറുകണക്കിനു വനിതകൾ. തൊടുപുഴ കുടയത്തൂർ കോളപ്ര ചക്കലത്ത്കാവ് ക്ഷേത്രത്തിനു സമീപം ചൂരക്കുളങ്ങര വീട്ടിൽ അനന്ദുകൃഷ്ണൻ (26) കഴിഞ്ഞ ദിവസം അറസ്റ്റിലായതോടെയാണ് കേരളത്തിലുട നീളം നടന്ന തട്ടിപ്പുകളുടെ കഥകൾ പുറത്തു വരുന്നത്.
വനിതകളെ മറയാക്കി ഇയാൾ നടത്തിയത് കോടികളുടെ തട്ടിപ്പാണ്. 50000 രൂപ മുതൽ 60,000 രൂപ വരെ നൽകിയാൽ വനിതകൾക്ക് സ്‌കൂട്ടർ സ്വന്തമാക്കാമെന്നതായിരുന്നു പ്രധാന മോഹന വാഗ്ദാനം. ബ്ലോക്ക് തലത്തിൽ നടത്തിയ പരിപാടികളിലൂടെ ആദ്യ ഘട്ടത്തിൽ സ്കൂട്ടറുകൾ വിതരണം ചെയ്യുകയും പിന്നീട് പണം നൽകുന്നവരുടെ പണവുമായി മുങ്ങുകയുമായിരുന്നു സംഘത്തിന്‍റെ രീതി.
ഇടുക്കിയിൽ മാത്രം കോടികളാണ് ഇയാൾ തട്ടിയെടുത്തതെന്നാണ് പുറത്തു വരുന്ന വിവരം. വിവിധ രാഷ്ട്രീയ കക്ഷികളിൽപെട്ട നിരവധി പേരെ മറയാക്കിയാണ് ഇയാൾ തട്ടിപ്പിന് വട്ടംകൂട്ടിയത്.
തൊടുപുഴയിലെ വനിതാ നേതാവിന്‍റെ വിശ്വസ്തനായിട്ടാണ് പ്രതി തട്ടിപ്പുകൾക്ക് തുടക്കം കുറിക്കുന്നത്. നിലവിൽ ദേശീയ പാർട്ടിയിൽ അംഗമായ നേതാവിനെ മറയാക്കി കേന്ദ്രത്തിൽ വരെ ബന്ധങ്ങളുണ്ടാക്കി. തൊടുപുഴയിൽ മാധ്യമ പ്രവർത്തകരുമായി അടുത്ത ബന്ധം സ്ഥാപിച്ച പ്രതി അസാമാന്യമായ സംസാര ശേഷികൊണ്ട് വലിയ ബന്ധങ്ങൾ സ്ഥാപിച്ചെടുത്തിരുന്നു.
ഈ ബന്ധങ്ങളാണ് പിന്നീട് തട്ടിപ്പിനും മറയാക്കിയത്. വലിയ കമ്പനികളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് സ്‌കൂട്ടർ വിതരണം നടത്തുന്നതെന്നായിരുന്നു ഇയാൾ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ ഈ പറഞ്ഞ കമ്പനികളിലൊന്നും ഇയാൾക്ക് ബന്ധമില്ലെന്ന കാര്യം അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
ഇതിനിടെ ഇയാൾ പിടിക്കപ്പെട്ടതോടെ സംസ്ഥാന വ്യാപകമായി ഇയാളുടെ ഒപ്പം പ്രവർത്തിച്ച വിവിധ സംഘങ്ങളിലുണ്ടായിരുന്ന സ്ത്രീകളും വെട്ടിലായിരിക്കുകയാണ്.
നടന്നത് വൻ തട്ടിപ്പാണെന്ന വിവരം പുറത്തു വന്നതോടെ കൂടുതൽ പരാതികൾ ഉയരാൻ സാധ്യതയുണ്ട്. ആർഭാടജീവിതത്തിനും സ്വത്തുവകകൾ വാങ്ങികൂട്ടുന്നതിനുമാണ് തട്ടിപ്പ് നടത്തിയ പണം ചെലവഴിച്ചത്.
Join Our Whats App group
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
Post A Comment: