ഇടുക്കി: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ കെ. ചപ്പാത്തിൽ കൈയേറ്റക്കാരെ സംരക്ഷിക്കാൻ കുടിയിറക്ക് വിവാദവുമായി രാഷ്ട്രീയ പാർട്ടികൾ. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമായിരിക്കുന്നത്. ഭരണ കക്ഷയിൽ തന്നെ ഭിന്നത ഉണ്ടായതോടെ വിവാദമുണ്ടാക്കിയവർ ഇപ്പോൾ തടിയൂരിയിരിക്കുകയാണ്.
കെ. ചപ്പാത്ത് ടൗണിൽ മലയോര ഹൈവേ നിർമാണത്തിന്‍റെ മറവിൽ ചില സ്വകാര്യ വൻകിട വാണിജ്യ കെട്ടിടങ്ങൾ പണിതുയർത്തിയിരുന്നു. ഇത് സംബന്ധിച്ച് മാധ്യമങ്ങൾ വാർത്ത നൽകുകയും റവന്യൂ വകുപ്പ് നടപടിയെടുക്കുകയും ചെയ്‌തിട്ടുണ്ട്. ഇവയിൽ ഓരോ കെട്ടിടങ്ങളായി ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് നിലവിൽ നോട്ടീസ് വന്നുകൊണ്ടിരിക്കുകയാണ്.
ഇത്തരം അനധികൃത വാണിജ്യ നിർമാണങ്ങൾക്കെതിരെ റവന്യൂ വകുപ്പും ജില്ലാ ഭരണകൂടവും നടപടി കടുപ്പിക്കുന്നതിനിടെയാണ് സാധാരണക്കാരെ കുടിയിറക്കുകയാണെന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഒരുമാസമായി തലയും വാലുമില്ലാത്ത സന്ദേശങ്ങൾ പ്രചരിക്കുന്നത്.
ശാന്തിപ്പാലം മുതൽ ചപ്പാത്ത് വരെയുള്ള പ്രദേശത്ത് ആറ്റോരത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കുമെന്ന തരത്തിലാണ് സന്ദേശം പ്രചരിക്കുന്നത്. ഒരു ശബ്ദ സന്ദേശവും ഇത്തരത്തിൽ വാട്‌സാപ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്. കുടിയിറക്കിനായി റവന്യൂ വകുപ്പ് ശ്രമം തുടങ്ങിയെന്നും ഭീഷണിപ്പെടുത്തുന്നുണ്ടെന്നുമാണ് സന്ദേശത്തിൽ പറയുന്നത്.
അതേസമയം സാധാരണക്കാരായ ആരെയും ആരും കുടിയിറക്കിന് നിർബന്ധിച്ചതായി ഒരു വിവരവുമില്ല. ആരെയും കുടിയിറക്കാൻ ശ്രമിച്ചിട്ടില്ലെന്ന് ജില്ലാ ഭരണകൂടവും റവന്യൂ വകുപ്പും വ്യക്തമാക്കുകയും ചെയ്‌തു. എന്നാൽ വ്യാജ സന്ദേശത്തിനു പിന്നിൽ ആരാണെന്ന കാര്യം നാളിതുവരെ വ്യക്തമായിട്ടില്ല.
സന്ദേശം കോൺഗ്രസുകാർ ഇറക്കിയതാണെന്ന് സി.പി.എമ്മും മറിച്ചാണെന്ന് കോൺഗ്രസും ആരോപിക്കുന്നുണ്ട്. അതേസമയം സോഷ്യൽ മീഡിയയിൽ പ്രചരണം വ്യാപകമായതോടെ സി.പി.എം വിശദീകരണ യോഗം വിളിച്ചു. ചപ്പാത്ത് മേഖലയിലെ രണ്ട് വാർഡ് മെമ്പർമാർ അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവരുടെ പേരിലാണ് യോഗം വിളിച്ചുകൊണ്ടുള്ള നോട്ടീസ് പ്രചരിപ്പിച്ചത്. നോട്ടീസിൽ പറയുന്ന പ്രകാരം ഞായറാഴ്ച്ച നടക്കുന്ന യോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പങ്കെടുക്കുമെന്നും പറയുന്നുണ്ട്.
സിപിഎം പ്രവർത്തകർ വീടുകളിൽ അടക്കം നോട്ടീസ് വിതരണം ചെയ്യുകയും ചെയ്‌തു. ഇതിനിടെ രണ്ട് ടേമിൽ സംസ്ഥാന ഭരണം കിട്ടിയിട്ടും ശാന്തിപ്പാലം മുതൽ ചപ്പാത്ത് വരെയുള്ള തീര മേഖലയിൽ നൂറു വർഷത്തിനു മുകളിലായി താമസിക്കുന്നവർക്ക് പോലും പട്ടയം നൽകാൻ കഴിയാത്ത പാർട്ടി വിശദീകരണ യോഗം വിളിക്കുന്നതിലെ അസ്വാഭാവികതയും ചർച്ചയായി.
നാളിതുവരെ തീര വാസികൾക്ക് പട്ടയം നേടിക്കൊടുക്കാൻ ഇടതും വലതും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. പട്ടയമുണ്ടെങ്കിൽ കുടിയിറക്കെന്ന ഭയം നാട്ടുകാർക്ക് ഉണ്ടാകേണ്ടതുമില്ല. സ്വന്തം പാർട്ടി ഭരിക്കുമ്പോൾ പോലും ഇതിനു സാധിക്കാത്തവരാണ് ഇപ്പോൾ കുടിയിറക്കിനെതിരെ യോഗം വിളിക്കുന്നതെന്ന ആക്ഷേപവും നാട്ടുകാർ ഉയർത്തി.
യോഗം നടത്തിയാൽ തിരിച്ചടിയാകുമെന്ന് ബോധ്യപ്പെട്ട സിപിഎം ഒടുക്കം യോഗം മാറ്റിവച്ചതായി അറിയിച്ച് തടിയൂരി. അതേസമയം യോഗം എന്നത്തേക്കാണ് മാറ്റിയതെന്നോ ആരാണ് മാറ്റിയതെന്നോ വ്യക്തമല്ല. അതേസമയം പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സിപിഎം
രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും കുടിയിറക്കുമെന്ന പ്രചരണം ബോധപൂർവ്വം സൃഷ്ടിച്ചതാണെന്നുമാണ് കോൺഗ്രസ് ആരോപണം. കുടിയിറക്കാൻ യാതൊരു നീക്കവും നടന്നിട്ടില്ലെന്ന് സി.പി.ഐയും വ്യക്തമാക്കി. ഇതിനിടെ ആരോപണം ശക്തമായതോടെ പഞ്ചായത്ത് പ്രസിഡന്‍റ് ജയ്മോൾ ജോൺസൻ ബുധനാഴ്ച ജില്ലാ കലക്റ്ററെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചു.
സർക്കാർ നൽകിയ സ്റ്റോപ് മെമ്മോ അവഗണിച്ച് അടുത്ത കാലത്ത് നടന്ന നിർമിതികൾ പൊളിച്ചു മാറ്റുകയാണ് ഇപ്പോഴുള്ള തീരുമാനമെന്ന് കലക്ടർ പ്രസിഡന്‍റിനെ അറിയിച്ചിട്ടുണ്ട്. മലയോര ഹൈവേ നിർമാണത്തിന്‍റെ മറവിൽ ചപ്പാത്ത് ടൗണിൽ നടന്ന പെരിയാർ കൈയേറ്റമാണ് പ്രശ്നങ്ങൾ ഇത്ര രൂക്ഷമാക്കിയത്.
നൂറ്റാണ്ടിലേറെയായി തീരത്ത് താമസിക്കുന്നവർ വരെ പട്ടയം കാത്തു കിടക്കുന്ന മേഖലയിൽ അടുത്തിടെ അനധികൃതമായി നടന്ന വാണിജ്യ നിർമാണങ്ങൾ സാധാരണക്കാരുടെ വരെ പട്ടയ സ്വപ്നമാണ് തല്ലിക്കെടുത്തിയത്.
പണക്കൊതിയും സ്വകാര്യ ലാഭവും മോഹിച്ച് പ്രദേശവാസികളായ വിവിധ രാഷ്ട്രീയ പാർട്ടികളും കൈയേറ്റങ്ങൾക്ക് കൂട്ടു നിന്നു. ഒടുക്കം റവന്യൂ വകുപ്പ് നടപടി കടുപ്പിച്ചതോടെ നാട്ടുകാരെ വീണ്ടും തെറ്റിധരിപ്പിക്കാനുള്ള നീക്കങ്ങളാണ് രാഷ്ട്രീയ പാർട്ടികൾ ആലോചിക്കുന്നത്.
പതിറ്റാണ്ടുകളായി താമസിക്കുന്ന സാധാരണക്കാർക്ക് പട്ടയം നൽകിയാൽ തീരാവുന്ന പ്രശ്നങ്ങളേ തീര ദേശത്തുള്ളു. ഇതിനു ശ്രമിക്കാത്ത രാഷ്ട്രീയ കക്ഷികളാണ് കണ്ണിൽ പൊടിയിടാൻ വിശദീകരണ യോഗം വിളിക്കാനൊരുങ്ങുന്നത്.
Join Our Whats App group
Post A Comment: