മുംബൈ: എഐ ആപ്പുകളുടെ വരവോടെ പുതിയ ട്രെന്‍റുകളുടെ പിന്നാലെയാണ് സോഷ്യൽ മീഡിയ. ഗൂഗിൾ നാനോയുടെ സഹായത്തോടെ വിന്‍റേത് എഐ എഡിറ്റുകളുടെ തരംഗമാണ് ഇപ്പോൾ നടക്കുന്നത്. വിന്‍റേജ് സാരി ചിത്രങ്ങൾ പങ്കുവക്കാൻ തിടുക്കം കൂട്ടുകയാണ് എല്ലാവരും.
അതേസമയം ഇത്തരം എഐ എഡിറ്റുകളിൽ ചില അപകടങ്ങൾ പതിയിരിപ്പുണ്ടെന്ന മുന്നറിയിപ്പും പുറത്തു വരുന്നുണ്ട്. സാധാരണ ചിത്രങ്ങളെ അപേക്ഷിച്ച് തിളങ്ങുന്ന പ്ലാസ്റ്റിക് പോലുള്ള ചര്‍മം, വലിപ്പമേറിയ കണ്ണുകള്‍, കാര്‍ട്ടൂണ്‍ പോലുള്ള ത്രീഡി പോര്‍ട്രെയ്റ്റ് പ്രതിമ, റെട്രോ മോഡല്‍ വിന്‍റേജ് സാരികളിലും വസ്ത്രങ്ങളിലുമുള്ള എഐ ചിത്രങ്ങള്‍ എന്നിവയെല്ലാമാണ് ഗൂഗിള്‍ നാനോ ബനാന ട്രെന്‍ഡ് കൂടുതല്‍ പ്രിയങ്കരമാക്കുന്നത്.
പതിവ് പോലെ ഈ ചിത്രങ്ങള്‍ എഐ സാങ്കേതിക വിദ്യയെ കുറിച്ചും വ്യക്തികളുടെ സ്വകാര്യതയെക്കുറിച്ചും നിരവധി ആശങ്കകളും ഉയര്‍ത്തുന്നുണ്ട്. ഒരാള്‍ അപ്ലോഡ് ചെയ്യുന്ന ഫോട്ടോ പോലുള്ള കണ്ടന്‍റ് സംരക്ഷിക്കുമെന്ന് ഗൂഗിള്‍, ഓപ്പണ്‍ എഐ പോലുള്ള ടെക് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഉള്ളടക്കം ദുരുപയോഗം ചെയ്യപ്പെടാനോ, സമ്മതമില്ലാതെ പരിഷ്‌കരിക്കാനോ, തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കാനോ ഉള്ള സാധ്യത എത്രത്തോളം ഉണ്ടെന്ന് വ്യക്തമല്ല.
ഇത് നിര്‍ണയിക്കുന്നത് ഉപയോക്താവിന്‍റെ ഡിവൈസിന്‍റെ സ്വന്തം സുരക്ഷയും, ചിത്രങ്ങള്‍ കാണാനാകുന്നവരുടെ ഉദ്ദേശ്യവുമാണ്. ചിത്രം ഏതെങ്കിലും തരത്തില്‍ ദുരുപയോഗം ചെയ്യല്‍, അനുവാദമില്ലാതെ മാറ്റങ്ങള്‍ വരുത്തല്‍, തെറ്റായ അവകാശ വാദം ഉന്നയിക്കല്‍ എന്നീ പ്രശ്‌നങ്ങള്‍ ഉയരാം.
എഐ പരസ്യങ്ങൾക്കോ മറ്റാവശ്യങ്ങൾക്കോ ഈ ചിത്രങ്ങൾ ഉപയോഗിക്കാനുള്ള സാധ്യതകളും ഏറെയാണ്. ഗൂഗിളിന്‍റെ നാനോ ബനാന ചിത്രങ്ങളില്‍ ഒരു അദൃശ്യ ഡിജിറ്റല്‍ വാട്ടര്‍ മാര്‍ക്ക് അഥവാ 'സിന്‍ന്ത്‌ഐഡി' (SynthID) ഉണ്ടായിരിക്കും. എഐ ജനറേറ്റഡ് ചിത്രമാണെന്ന് തിരിച്ചറിയാന്‍ ഉദ്ദേശിച്ചുള്ള ഈ മെറ്റാ ഡാറ്റ ടാഗുകളും വേറെയുണ്ട്.
ജെമിനി 2.5 ഫ്‌ലാഷ് ഇമേജ് ഉപയോഗിച്ച് സൃഷ്ടിച്ചതോ എഡിറ്റ് ചെയ്തതോ ആയ എല്ലാ ചിത്രങ്ങളിലും, എഐ ജനറേറ്റഡ് ആണെന്ന് വ്യക്തമായി തിരിച്ചറിയാന്‍ ഒരു അദൃശ്യമായ SynthID ഡിജിറ്റല്‍ വാട്ടര്‍മാര്‍ക്ക് ഉള്‍പ്പെടുന്നു. ഉപയോക്താക്കള്‍ക്ക് ആത്മവിശ്വാസത്തോടെ ഉപയോഗിക്കാനും സുതാര്യത നല്‍കുകയുമാണ് ലക്ഷ്യമെന്നാണ് എഐസ്റ്റുഡിയോ.ഗൂഗിള്‍.കോമില്‍ വിശദീകരിക്കുന്നത്.
ഡീപ് ഫേക്കുകള്‍ക്ക് സാധ്യതയുണ്ടെങ്കിലും നഗ്‌നനേത്രങ്ങള്‍ക്ക് ദൃശ്യമല്ലെങ്കിലും SynthID ഡിജിറ്റല്‍ വാട്ടര്‍ മാര്‍ക്ക് ഉണ്ടെങ്കില്‍ കണ്ടന്‍റ് എഐ ഉപയോഗിച്ച് നിര്‍മിച്ചതാണോയെന്ന് അനായാസം കണ്ടെത്താനാകും. എന്നിരുന്നാലും, ആ വാട്ടര്‍ മാര്‍ക്കിനായുള്ള ഡിറ്റക്ഷന്‍ ടൂള്‍ ഇതുവരെ പൊതുജനങ്ങള്‍ക്ക് ലഭ്യമല്ല. അതിനാല്‍ മിക്കയാളുകള്‍ക്കും അത് പരിശോധിക്കാന്‍ കഴിയില്ലെന്ന് ടാറ്റ്ലര്‍ ഏഷ്യ റിപ്പോര്‍ട്ട് പറയുന്നു.
വാട്ടര്‍മാര്‍ക്കിംഗ് ആദ്യം ഒരു മികച്ച പരിഹാരമായി തോന്നാമെങ്കിലും, എളുപ്പത്തില്‍ നീക്കം ചെയ്യാനോ വ്യാജമായി മാറ്റിയെടുക്കാനോ കഴിയുമ്പോള്‍ അതിന്‍റെ യഥാര്‍ത്ഥ ഉദ്ദേശ്യലക്ഷ്യം തന്നെ പരാജയപ്പെടാമെന്നാണ്, എഐ ഡിറ്റക്ഷന്‍ സ്റ്റാര്‍ട്ടപ്പായ റിയാലിറ്റി ഡിഫന്‍ഡറിന്റെ സിഇഒ ബെന്‍ കോള്‍മാനെ പറയുന്നത്.
ഏതൊരു എഐ ടൂളിലേയും പോലെ നിങ്ങള്‍ക്ക് ലഭിക്കുന്നത് നിങ്ങള്‍ എവിടെ പോസ്റ്റ് ചെയ്യുന്നു എന്നത് പോലെയിരിക്കും അതിന്‍റെ സുരക്ഷിതത്വം. സെന്‍സിറ്റീവ് ഫോട്ടോകള്‍, വ്യക്തിപരമായ നഷ്ടങ്ങള്‍ വരുത്തുന്ന തരത്തിലുള്ളതും സ്വകാര്യത വെളിപ്പെടുത്തുന്നതുമായ ചിത്രങ്ങള്‍ കഴിയുന്നത്ര ഷെയര്‍ ചെയ്യുന്നത് ഒഴിവാക്കുക.
അപ്ലോഡ് ചെയ്യും മുമ്പ് ലൊക്കേഷന്‍ ടാഗുകള്‍, ഉപകരണ വിവരങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ നീക്കം ചെയ്യുക. ഇത് ഉദ്ദേശിക്കാത്ത വിവരങ്ങള്‍ ചോരുന്നത് തടയാന്‍ സഹായിക്കും.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
റഷ്യയുടെ ക്യാൻസർ വാക്‌സിൻ 100 ശതമാനം ഫലപ്രദം
മോസ്കോ: ലോകം മുഴുവൻ ഉറ്റു നോക്കുന്ന റഷ്യയുടെ പുതിയ ക്യാൻസർ വാക്‌സിൻ 100 ശതമാനം ഫലപ്രാപ്തിയുള്ളതായി റിപ്പോർട്ട്. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം റഷ്യൻ ക്യാൻസർ പ്രതിരോധ വാക്‌സിൻ എന്‍ററോമിക്സ് പ്രീക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100 ശതമാനം ഫലപ്രാപ്തി കൈവരിച്ചിട്ടുണ്ട്. വാക്സിന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണ്.
ഫെഡറല്‍ മെഡിക്കല്‍ ആന്‍ഡ് ബയോളജിക്കല്‍ ഏജന്‍സി (എഫ്എംബിഎ) മേധാവി വെറോണിക്ക സ്‌ക്വോര്‍ട്ട്സോവ വ്‌ളാഡിവോസ്റ്റോക്കില്‍ നടന്ന 10-ാമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ വാക്സിന്‍ പരീക്ഷണ വിജയം പ്രഖ്യാപിച്ചു.
കൂടുതല്‍ പരിശോധനകള്‍ക്കുശേഷം ഫലപ്രാപ്തി ഉറപ്പിക്കാനായാല്‍ ലോകത്തിലെ ഏറ്റവും മാരകമായ രോഗങ്ങളിലൊന്നായ ക്യാന്‍സറിനെതിരെയുള്ള ചെറുത്തുനില്‍പ്പില്‍ ഒരു സുപ്രധാനമായ ചുവടുവെപ്പിന് വാക്സിന്‍ വഴിയൊരുക്കും.
റഷ്യയിലെ നാഷ്ണല്‍ മെഡിക്കല്‍ റിസര്‍ച്ച് റേഡിയോളജിക്കല്‍ സെന്‍ററും ഏംഗല്‍ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാര്‍ ബയോളജിയും സംയുക്തമായി നടത്തിയ ഗവേഷണത്തിനൊടുവിലാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. 48 പേരെ ഉള്‍പ്പെടുത്തിയായിരുന്നു പ്രാരംഭ പരീക്ഷണങ്ങള്‍.
കോവിഡ്-19 വാക്സിനു പിന്നിലെ എംആര്‍എന്‍എ (mRNA) സാങ്കേതികവിദ്യയാണ് എന്‍ററോമിക്സിലും ഉപയോഗിച്ചിട്ടുള്ളത്. കീമോതെറാപ്പിക്ക് ബദല്‍ എന്ന തരത്തിലാണ് വാക്സിന്‍ വികസിപ്പിച്ചിട്ടുള്ളത്. കീമോതെറാപ്പിയില്‍ നിന്നും വളരെ വ്യത്യസ്തമായി ക്യാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാനും ഉന്മൂലനം ചെയ്യാനും പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയാണ് വാക്സിന്‍റെ ദൗത്യം.
ഇവ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ട്യൂമര്‍ പോലുള്ളവയുടെ വളര്‍ച്ച തടയുകയും ചെയ്യുന്നു. ആരോഗ്യമുള്ള ആളുകളെ രോഗത്തില്‍ നിന്ന് സംരക്ഷിക്കുന്ന വാക്സിനുകളില്‍ നിന്ന് വ്യത്യസ്തമായി ക്യാന്‍സര്‍ ബാധിച്ച രോഗികള്‍ക്കായാണ് എന്‍ററോമിക്സ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
എംആര്‍എന്‍എ ക്യാന്‍സര്‍ വാക്സിനുകള്‍ മറ്റ് വാക്സിനുകള്‍ പോലെ രോഗം തടയുന്നതിനായി ആരോഗ്യമുള്ള രോഗികള്‍ക്ക് വേണ്ടിയുള്ളതല്ല. ട്യൂമറുകള്‍ ലക്ഷ്യമാക്കി ചികിത്സിക്കുന്നതിനായി അര്‍ബുദ രോഗികളില്‍ അവ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെന്നൈയിലെ ഡബ്ല്യുഐഎയി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറും സര്‍ജിക്കല്‍ ഓങ്കോളജി മേധാവിയുമായ ഡോ. അരവിന്ദ് കൃഷ്ണമൂര്‍ത്തി ദി ഹിന്ദുവിനോട് പറഞ്ഞു.
മൂന്ന് വര്‍ഷത്തെ നിര്‍ബന്ധിത പ്രീ ക്ലിനിക്കല്‍ പരിശോധനയ്ക്ക് ശേഷമാണ് വാക്സിന്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നത്. ഇതുവരെയുള്ള ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതായി തോന്നുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ആവര്‍ത്തിച്ചുള്ള ഡോസുകള്‍ നല്‍കിയാലും വാക്സിന്‍ സുരക്ഷിതമാണെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
Post A Comment: