തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മർദിച്ച സംഭവത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എസ് ഐ നുഹ്‌മാന്‍ , സിപി ഒമാരായ ശശിധരന്‍, കെ.ജെ സജീവന്‍, എസ് സന്ദീപ് എന്നിവരെയാണ് സസ്‌പെന്‍റ് ചെയ്ത് ഉത്തരവിറങ്ങിയത്. ഇവര്‍ക്കെതിരെ വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവിട്ടു.
എല്ലാ രേഖകളും ഹാജരാക്കാന്‍ ഐജി രാജ്പാല്‍ മീണയാണ് ഉത്തരവിട്ടത്. പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്ന് ഇന്നലെ ഡിജിപി റാവഡാ ചന്ദ്രശേഖര്‍ പ്രതികരിച്ചിരുന്നു. തൃശ്ശൂര്‍ റേഞ്ച് ഡിഐജി ഉത്തരമേഖല ഐജിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സസ്‌പെന്‍ഷന് ശുപാര്‍ശ ചെയ്തിരുന്നു. അച്ചടക്ക നടപടി പുനപരിശോധിക്കാനും നിര്‍ദേശിച്ചിരുന്നു.
ഡിഐജി ഹരിശങ്കറാണ് ഉത്തമേഖല ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. നാല് പൊലീസുകാര്‍ക്കെതിരെ കോടതി ക്രിമിനല്‍ കേസെടുത്തിട്ടുണ്ടെന്നും അതിനാല്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഡിഐജി റിപ്പോര്‍ട്ടില്‍ പറയുകയായിരുന്നു. അതേസമയം, സസ്‌പെന്‍ഷനല്ല, അവരെ പിരിച്ചുവിടണമെന്നാണ് സുജിത് ആവശ്യപ്പെടുന്നത്.
പൊലീസിന്‍റെ ഭീഷണിയെ ചോദ്യം ചെയ്തതിന്‍റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ സ്റ്റേഷനില്‍ വെച്ച് അതിക്രൂരമായി തല്ലച്ചതയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനിലാണ് യുവാവിന് ക്രൂരമര്‍ദനമേറ്റത്.
യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റാണ് സുജിത്ത്. 2023 ഏപ്രില്‍ അഞ്ചിനാണ് സംഭവം നടന്നത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.
Join Our Whats App group

Post A Comment: