കോഴിക്കോട്: കേരള മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യ പ്രതി ജോളി കൊലപാതകം കൊട്ടേഷനെടുത്തിരുന്ന ക്രിമിനലെന്ന് വിവരം. ആറ് കൊലകൾ നടന്ന പൊന്നാമറ്റം കൂടുംബത്തിനു പുറത്തും നിരവധി പേരെ കൊലപ്പെടുത്താൻ ജോളി ശ്രമിച്ചിരുന്നുവെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. ഉന്നത ബന്ധങ്ങളുടെ പിൻബലമുള്ള ജോളി ആരുമറിയാതെ സൈലന്റ് കില്ലിങ് നടത്തുന്നതിൽ വിദഗ്ദയായിരുന്നു.
ജോളിയുടെ കൊലപാതക ശൈലി അറിയാവുന്ന പലരും ഈ ആവശ്യത്തിനായി ജോളിയെ ഉപയോഗിച്ചിട്ടുണ്ടെന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്. പണത്തിനു വേണ്ടി ജോളി കൊലപാതക പരമ്പരൾ ആസൂത്രണം ചെയ്തതായും വിവരം ലഭിക്കുന്നുണ്ട്. പൊന്നാമറ്റം തറവാട്ടിലെ തന്നെ മറ്റൊരു കുടുംബത്തെയും കൊലപ്പെടുത്താൻ ജോളി ശ്രമിച്ചിരുന്നു. ഇതു സംബന്ധിച്ച് അടുത്ത ബന്ധുക്കളായ അഞ്ചു പേർ പോലീസിന് മൊഴി നൽകി.
ഒരിക്കൽ ജോളി വീട്ടിലെത്തി പോയശേഷം ഭക്ഷണം കഴിച്ചപ്പോൾ എല്ലാവരും ഛർദിച്ചു. ഭക്ഷ്യവിഷബാധ എന്നാണ് ആദ്യം കരുതിയത്. എന്നാൽ രക്ത പരിശോധനയിൽ വിഷാംശം കണ്ടെത്തി. കറിയിലാണ് വിഷാംശമുണ്ടായിരുന്നത്. മറ്റാർക്കോ വേണ്ടി ജോളി ക്വട്ടേഷൻ എടുത്ത് വന്നതാണോ എന്ന് സംശയിക്കുന്നതായും ബന്ധുക്കൾ പറഞ്ഞു.
അതേസമയം, പൊന്നാമറ്റം കുടുംബത്തിലെ രണ്ടു മരണങ്ങളിൽക്കൂടി ദുരൂഹത വർധിക്കുകയാണ്. മരിച്ച ടോം തോമസിന്റെ രണ്ടു സഹോദരങ്ങളുടെ മക്കളുടെ മരണത്തിലാണ് സംശയം. അഗസ്റ്റിൻ എന്നയാളുടെ മകൻ വിൻസന്റ് 2002ൽ തൂങ്ങി മരിച്ചു. ഡൊമിനിക്ക് എന്നയാളുടെ മകൻ സുനീഷ് 2008ൽ വാഹനാപകടത്തിൽ മരിച്ചു. ഇരുവർക്കും ജോളിയുമായി അടുത്ത ബന്ധവും സാമ്പത്തിക ഇടപാടുമുണ്ടായിരുന്നെന്നാണ് വിവരം.
കേസിൽ സമഗ്ര അന്വേഷണം വേണമെന്നും താൻ ട്രാപ്പിലാണെന്ന് സുനീഷിന്റെ ഡയറിക്കുറിപ്പിൽ ഉണ്ടായിരുന്നുവെന്നും സുനീഷിന്റെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി. എസ്പി ടി.ജി. സൈമണും ഡിവൈഎസ്പി ആർ. ഹരിദാസും തമ്മിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: