കോഴിക്കോട്: കേരളം കണ്ട ഏറ്റവും വലിയ ആസൂത്രിത കൊലപാതകത്തിൽ മുഖ്യ പ്രതി ജോളി അറസ്റ്റിൽ. ജോളിക്കൊപ്പം ബന്ധു മാത്യു, സ്വർണ പണിക്കാരൻ പ്രജുകുമാർ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ജോളിയെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. ജോളി കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
ജോളിക്ക് സയനൈഡ് നൽകിയത് താനാണെന്ന് മാത്യുവും സമ്മതിച്ചിട്ടുണ്ട്. ഇന്നു രാവിലെ ഒൻപതോടെയാണ് ആദ്യ ഭർത്താവ് റോയ് തോമസിന്റെ കൂടത്തായിയിലെ തറവാട് വീട്ടിൽനിന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ.ഹരിദാസ്, എസ്ഐ ജീവൻ ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജോളിയെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഉടൻ തന്നെ താമരശേരിയിലെത്തിച്ച് റൂറൽ എസ്പിയുടെ ഓഫീസിലേക്ക് കൊണ്ടുപോയിരുന്നു.
ഭർത്താവ് റോയ് തോമസ്, റോയിയുടെ മാതാപിതാക്കളായ കൂടത്തായ് പൊന്നാമറ്റം ടോം തോമസ് , ഭാര്യ അന്നമ്മ, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ടോം തോമസിന്റെ സഹോദരൻ സക്കറിയ മാസ്റ്ററുടെ പുത്രനും ജോളിയുടെ ഇപ്പോഴത്തെ ഭർത്താവുമായ ഷാജു സക്കറിയയുടെ ഭാര്യ സിലി, ഇവരുടെ മകൾ ആൽഫൈൻ എന്നീ ആറുപേരെയും സയനൈഡ് ഭക്ഷണത്തിൽ കലർത്തി നൽകി കൊലപ്പെടുത്തിയതാണെന്ന കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇടുക്കി കട്ടപ്പന സ്വദേശിനിയായ ജോളിയെ അറസ്റ്റ് ചെയ്തത്.
ഇന്നലെ ആറു മൃതദേഹങ്ങളും കല്ലറ തുറന്ന് പരിശോധിച്ചിരുന്നു. മരണകാരണം സയനൈഡ് ആണെന്ന ഫോറൻസിക് വിദഗ്ധരുടെ പ്രാഥമിക റിപ്പോർട്ട് കണക്കിലെടുത്താണ് ജോളിയെ കസ്റ്റഡിയിലെടുത്തത്. ജോളിയാണ് മുഖ്യപ്രതിയെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു.
കൃത്യത്തിനു സഹായിച്ചവരുടെ മൊഴിയിലെ വൈരുദ്ധ്യവും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ മൊഴിയും ജോളിയുടെ പങ്കിലേക്കാണ് വിരല്‍ ചൂണ്ടിയത്. ഇവര്‍ക്ക് സഹായം ചെയ്തുനല്കിയവരുടെ കുറ്റസമ്മതമൊഴിയാണ് യുവതിയെ കുരുക്കിയത്. 2017 ഫെബ്രുവരി ആറിനാണ് ഇവര്‍ ഷാജുവിനെ വിവാഹം ചെയ്തത്. ടോം തോമസിന്റെയും കുടുംബാഗങ്ങളുടെയും സ്വത്ത് തട്ടിയെടുക്കലായിരുന്നു പ്രധാന ലക്ഷ്യം. ഇത് ഉറപ്പിക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: