കോഴിക്കോട്: കൂടത്തായിയിലെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം നിർണായക ദിശയിലേക്ക്. റിട്ട.സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളടക്കം ആറ് പേരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. മൃതദേഹാവശിഷ്ടം പുറത്തെടുത്തുള്ള പരിശോധനകൾ നടന്നു വരികയാണ്. അതേസമയം മരണങ്ങൾ കൊലപാതകമെന്ന സൂചനകൾ പുറത്തു വരുമ്പോൾ ഇടുക്കി സ്വദേശിനിയായ യുവതിയാണ് സംശയ നിഴലിലാകുന്നത്.
സിലിയുടെയും മകൾ ആൽഫെനിന്റെയും മൃതദേഹങ്ങൾ അടക്കം ചെയ്ത കോടഞ്ചേരി പള്ളിയിലെ പൊന്നാമറ്റത്തിൽ കുടുംബക്കല്ലറയാണ് ആദ്യം തുറന്നത്. കോഴിക്കോട് മെഡിക്കല്‍കോളജ് ഫോറന്‍സിക് മെഡിസിന് വിഭാഗം മേധാവി ഡോ.പ്രസന്നന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
16 വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതും പിന്നാലെ ഏതാനും വര്‍ഷങ്ങളുടെ ഇടവേളകളിലുമുണ്ടായ ബന്ധുക്കളുടെ മരണങ്ങള് ആസൂത്രിതമായ കൊലപാതകമാണെന്ന പരാതിയെ തുടര്‍ന്നാണ് കോടതി അനുമതിയോടെ ക്രൈംബ്രാഞ്ച് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ തീരുമാനിച്ചത്. മരിച്ച ആറില്‍ നാലുപേരെ സംസ്കരിച്ചത് കൂടത്തായി സെമിത്തേരിയിലും രണ്ടുപേരെ കോടഞ്ചേരി പള്ളി സെമിത്തേരിയിലുമാണ്. ഇതില്‍ കൂടത്തായി പള്ളിയില്‍ സംസ്കരിച്ച നാലുപേരുടെ മൃതദേഹങ്ങളും ഇന്നുതന്നെ പുറത്തെടുത്തേക്കും.
രാവിലെ റൂറല്‍ എസ്പി കെ.ജി. സൈമണിന്റെ നേതൃത്വലുള്ള പൊലീസ് സംഘം സെമിത്തേരിയില്‍ പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി. അസി.കളക്ടര്‍ വിഘ്നേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തുണ്ട്. തുടര്‍ന്നാണ് രണ്ടു മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചത്. മണ്ണില്‍ ദ്രവിക്കാതെയുള്ള പല്ല്, എല്ലിന് കഷണങ്ങള്‍ എന്നിവയാണ് ശേഖരിക്കുന്നത്.
കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റ് ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിന് പിന്നില്‍ മരിച്ചവരുമായി അടുത്ത ബന്ധമുള്ള യുവതിയാണെന്ന സംശയത്തിലാണ് ക്രൈംബ്രാഞ്ച്. സാഹചര്യതെളിവുകളെല്ലാം യുവതിക്കെതിരാണ്. ഇവരെ ടോം തോമസിന്റെ ഒരു ഉറ്റബന്ധു സഹായിച്ചതായും ക്രൈംബ്രാഞ്ച് സംശയിക്കുന്നു. ഇതിനു പുറമേ ശാസ്ത്രീയ തെളിവുകള്‍ കൂടി ശേഖരിക്കുന്നതിന് മുന്നോടിയായാണ് ഫോറന്‍സിക് പരിശോധന നടത്തുന്നത്.
യുവതിയുടെ ബ്രെയിന്‍മാപ്പിങ് പരിശോധന നടത്താനുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് സ്വീകരിച്ചുവരികയാണ്. നുണപരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട് അന്വേഷണസംഘം യുവതിയുടെ അനുവാദം ആവശ്യപ്പെട്ടെങ്കിലും അത് നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് മറ്റു ശാസ്ത്രീയ പരിശോധനയുടെ നടപടികള്‍ സ്വീകരിക്കുന്നത്.
ഇടുക്കി സ്വദേശിനിയായ യുവതി ഭർത്താവ് റോയി തോമസിന്റെ പിതൃസഹോദര പുത്രനെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ പുന:ര്വിവാഹിതയായിട്ടും ഇവര്‍ ഭര്‍ത്താവിനൊപ്പം താമസിക്കാതെ റോയിയുടെ വീട്ടില്‍ തന്നെ കഴിഞ്ഞത് സ്വത്തുക്കള്‍ തട്ടിയെടുക്കാനാണെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. രണ്ടാം വിവാഹത്തിനുശേഷവും യുവതി ടോം തോമസിന്റെ കോടികൾ വിലമതിക്കുന്ന വീട്ടിൽ തന്നെ താമസിക്കുന്നതിനെ ഇളയമകൻ റോജോ എതിർത്തിരുന്നു.
അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയപ്പോൾ റോജോയും യുവതിയുടെ രണ്ടാം ഭർത്താവുമായി ഇതേച്ചൊല്ലി കലഹം നടന്നതായും ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചിട്ടുണ്ട്. മരിച്ച റോയിയുടെ മൂത്ത മകൻ ഇപ്പോൾ ജീവിച്ചിരിക്കുന്നതുപോലും സ്വത്തിൽ കണ്ണുവച്ചുള്ള ചിലരുടെ ഗൂഢാലോചനയുടെ ഭാഗമായാണെന്നുപോലും പോലീസ് സംശയിക്കുന്നുണ്ട്.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: