ഇടുക്കി: അറസ്റ്റിലാകുമെന്ന് ഉറപ്പായിട്ടും ജോളി കൂളായി നാട്ടിലെത്തി. രണ്ടു മാസം മുൻപാണ് കൂടത്തായിലെ ആറ് പേരുടെ കൊലപാതകം സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. 200 ലേറെ പേരെ ചോദ്യം ചെയ്ത് അതീവ രഹസ്യമായിട്ടായിരുന്നു അന്വേഷണം. ആദ്യ ഘട്ടത്തിൽ തന്നെ കൊലയാളി ജോളിയാണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചിരുന്നു.
തെളിവ് ലഭിച്ചാൽ അറസ്റ്റുണ്ടാകുമെന്നും ജോളിയെ അന്വേഷണ സംഘം ധരിപ്പിച്ചു. എന്നാൽ ഒരു കൂസലുമില്ലാതെയായിരുന്നു ജോളിയുടെ പ്രതികരണം. ഇതിനിടെ കഴിഞ്ഞ ആഴ്ച്ചയിൽ അറസ്റ്റ് ഉറപ്പായതിനു പിന്നാലെ ജോളി കട്ടപ്പനയിലെത്തി പിതാവിനെയും മാതാവിനെയും കാണുകയും ചെയ്തു. തനിക്കെതിരെ സ്വത്തു തട്ടിയെടുക്കാൻ ഗൂഡാലോചന നടക്കുന്നുവെന്ന കഥ രക്ഷിതാക്കളെ വിശ്വസിപ്പിച്ചാണ് ജോളി അന്ന് മടങ്ങിയത്.
2002 ഓഗസ്റ്റ് 22-നാണ് കേസിനാസ്പദമായ ആദ്യ മരണം. പൊന്നാമറ്റം ടോം തോമസിന്റെ ഭാര്യ അന്നമ്മ(57) ആട്ടിൻസൂപ്പ് കഴിച്ചയുടൻ കുഴഞ്ഞുവീഴുകയായിരുന്നു. ആർക്കും അസ്വാഭാവികത തോന്നിയില്ല. പിന്നീട് ആറ് വര്‍ഷം കഴിഞ്ഞ് 2008 ഓഗസ്റ്റ് 26-ന് ടോം തോമസും(66) മരിച്ചു. ഛര്‍ദ്ദിച്ച് അവശനായായിരുന്നു ടോമിന്റെ മരണം. അന്നും ആർക്കും അസ്വാഭാവികത തോന്നിയില്ല. മൂന്ന് വര്‍ഷത്തിനു ശേഷം 2011 സെപ്റ്റംബർ 30-ന് മകന് റോയ് തോമസ്(40)മരിച്ചു. ബാത്ത്റൂമിൽ കയറിയപ്പോൾ ബോധംകെട്ടുവീണു എന്നായിരുന്നു ഭാര്യ ജോളിയുടെ മൊഴി. അതും നാട്ടുകാർ വിശ്വസിച്ചു.
മൂന്നുവര്‍ഷത്തിനുശേഷം 2014 ഏപ്രിൽ 24-ന് അന്നമ്മയുടെ സഹോദരനും വിമുക്തഭടനുമായ മാത്യു മഞ്ചാടിയിൽ (67) മരിച്ചു. അതും സ്വാഭാവിക മരണമായി കണക്കാക്കി. പിന്നീടാണ് അതേവര്‍ഷം മേയ് മൂന്നിന് ടോം തോമസിന്റെ അനുജനായ സക്കറിയയുടെ മകൻ ഷാജു സക്കറിയായുടെ പത്തുമാസം പ്രായമുള്ള മകൾ ആല്ഫൈൻ മരിച്ചത്. വിരുന്നിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങിയതാണെന്നായിരുന്നു ബന്ധുക്കൾ പറഞ്ഞത്. ഏറ്റവുമൊടുവിൽ, ഷാജു സക്കറിയായുടെ ഭാര്യ സിലി സെബാസ്റ്റ്യൻ (ഫിലി-42) 2016 ജനുവരി 11ന് മരിച്ചതോടെ കാണാമറയത്തെത്തിയവരുടെ എണ്ണം ആറായി.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: