മുംബൈ: ആറാം നിലയിൽ നിന്നും താഴെ വീണു രണ്ടു വയസുകാരി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയുടെ മുത്തശി റുക്സാന ഉബൈദുള്ള അൻസാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ മലാദിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. കുട്ടിയുടെ അമ്മയോടുള്ള വാശി തീർക്കാൻ കുഞ്ഞിനെ ഇവർ എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു.
പുലർച്ചെ അപ്പാർട്ട്മെന്‍റിലെ താമസക്കാരാണ് കുട്ടിയെ ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ജനലിലൂടെ കുട്ടി അബദ്ധത്തിൽ താഴെ വീണെന്നാണ് കരുതിയിരുന്നത്. എന്നാൽ കുട്ടി വീണ ഭാഗത്തെ ജനൽ അടച്ചിട്ടിരുന്നതാണ് സംശയത്തിനു കാരണമായത്. ആറാമത്തെ നിലയിലായിരുന്നു കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. വീടിന്‍റെ പ്രധാന വാതിലും തുറന്നിട്ടുണ്ടായിരുന്നില്ല. അടച്ചിട്ട ജനലിലൂടെ കുട്ടിയെങ്ങനെ പുറത്തേയ്ക്ക് വീണു എന്ന സംശയമാണ് കൊലപാതകത്തിന്‍റെ സൂചന നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി മുത്തശ്ശിയാണെന്ന് തെളിഞ്ഞത്. ചോദ്യം ചെയ്യലിനിടെ ഓരോ തവണയും കാര്യങ്ങള്‍ മാറ്റിപ്പറഞ്ഞ അവരെ പ്രത്യേകം ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
മരിച്ച കുട്ടിയുടെ പിതാവിന്‍റെ രണ്ടാനമ്മയാണ് റുക്സാന. കുട്ടിയുടെ അമ്മയുമായി ഇവര്‍ സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. മരുമകളോടെ ഒരു പാഠം പഠിപ്പിക്കുന്നതിന് വേണ്ടിയാണ് പേരക്കുട്ടിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞതെന്നും എല്ലാവരും ഉറങ്ങിക്കിടന്ന സമയത്ത് കുട്ടിയെ താഴേയ്ക്ക് എറിയുകയായിരുന്നുവെന്ന് ഇവര്‍ വെളിപ്പെടുത്തിയതായും പൊലീസ് വ്യക്തമാക്കി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: