ഇടുക്കി: കോഴിക്കോട് കൂടത്തായിയിലെ കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം കട്ടപ്പനയിലേക്കും. ജോളിയുമായ അടുത്ത ബന്ധം പുലർത്തിയിരുന്ന ബന്ധുവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം കട്ടപ്പനയിലേക്ക് നീങ്ങുന്നത്. രണ്ടു മാസം മുൻപ് ജോളിയുടെ ഭർത്താവ് റോയിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തതിനു പിന്നാലെ തന്നെ ജോളിക്ക് താൻ പിടിക്കപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നു. ഇതിനു പിന്നാലെ ജോളി കട്ടപ്പനയിലെത്തിയിരുന്നു.
തുടർന്ന് ജോളിയുടെ ഫോൺകോൾ പരിശോധിച്ചതിലും കട്ടപ്പനയിലെ ബന്ധുവുമായി ജോളി ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാൾക്ക് പങ്കുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് അന്വേഷണ സംഘത്തിൽ നിന്നും ലഭിക്കുന്ന വിവരം.
22 വർഷങ്ങൾക്ക് മുൻപാണ് ജോളി വിവാഹിതയാകുന്നത്. ഇതിനു ശേഷം നാട്ടിലെ ബന്ധുക്കളുമായി കാര്യമായ ബന്ധം ജോളിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ഇതിൽ ഒന്നു രണ്ടു പേരുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്നു. വാഴവരയിലെ തറവാടിനോട് ചേർന്ന് കൃഷിയും മറ്റു കാര്യങ്ങളും നടന്നു വരുന്നുണ്ട്. ഇപ്പോൾ ജോളിയുടെ കുടുംബം കട്ടപ്പനയിലാണ് താമസം.
ക്രൈംബ്രാഞ്ച് സംഘം ജോളിയെ ചോദ്യം ചെയ്തതിനു പിന്നാലെ ജോളി കട്ടപ്പനയിലെ സഹോദരനോട് താൻ അറസ്റ്റിലാകുമെന്ന് ഫോണിൽ അറിയിച്ചിരുന്നു. ഇക്കാര്യം മനസിലാക്കിയ ക്രൈംബ്രാഞ്ച് സംഘം നാല് ദിവസത്തോളം കട്ടപ്പനയിൽ താമസിച്ച് വിവരങ്ങൾ ശേഖരിച്ചെന്നും വിവരമുണ്ട്. ജോളിയുടെ സഹോദരിനിൽ നിന്നും ബന്ധുവിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചെന്നും സൂചനയുണ്ട്. അതേസമയം ഈ ബന്ധു ആരാണെന്നോ ഇയാൾക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്നോ അന്വേഷണ സംഘം വ്യക്തമാക്കിയിട്ടില്ല. ജോളിയുടെ നാട്ടിലെ ബന്ധുക്കളിൽ ചിലർ നിരീക്ഷണത്തിലാണെന്നും ഇവരെ ചോദ്യം ചെയ്യേണ്ടി വരുമെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: