കോഴിക്കോട്: ഒന്നിനു പുറകെ ബന്ധുക്കളായ ആറ് പേരുടെ മരണം. സ്വഭാവിക മരണമെന്നു കരുതി മറവുചെയ്ത മൃതദഹങ്ങൾ പുറത്തെടുത്തു പരിശോധിച്ച ക്രൈംബ്രാഞ്ചിന് ലഭിച്ചത് നിർണായക വിവരങ്ങളെന്നാണ് സൂചന. കോഴിക്കോട് കൂടത്തായിയിലാണ് നടുക്കുന്ന സംഭവങ്ങൾ നടന്നിരിക്കുന്നത്. എസ്‍പി കെ ജി സൈമണാണ് സംഭവം കൊലപാതകമാണെന്ന സൂചന ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
മരിക്കുന്നതിനു തൊട്ടുമുമ്പ് ആറു പേരും ഭക്ഷണം കഴിച്ചിരുന്നു. ഒരാളുടെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് കണ്ടെത്തിയിരുന്നു. മരിച്ചവരുടെ മൃതദേഹഅവശിഷ്ടങ്ങൾ പരിശോധനക്ക് നൽകിക്കഴിഞ്ഞു. ഫലം ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ പരിശോധനാഫലം ലഭിച്ചശേഷമേ പുറത്തു വിടാനാവൂ എന്നും എസ്‍പി അറിയിച്ചു.
കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ഇവരുടെ ബന്ധു സിസിലി, സിസിലിയുടെ പത്തുമാസം പ്രായമുള്ള മകള്‍ എന്നിവരാണ് ദുരൂഹവും സമാനവുമായ സാഹചര്യത്തിൽ മരിച്ചത്. 2002 ലായിരുന്നു ആദ്യ മരണം. ടോം തോമസിന്‍റെ ഭാര്യ അന്നമ്മ ആട്ടിന്‍സൂപ്പ് കഴിച്ച ഉടന്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ആറു വര്‍ഷത്തിനുശേഷം ടോം തോമസ് ഭക്ഷണം കഴിച്ച ഉടന്‍ ഛര്‍ദ്ദിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.
2011ല്‍ ടോം തോമസിന്‍റെ മകന്‍ റോയിയും തൊട്ടുപിന്നാലെ അന്നമ്മയുടെ സഹോദരന്‍ മാത്യുവും മരിച്ചു. റോയിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍, കഴിച്ച ഭക്ഷണത്തില്‍ സയനൈഡിന്‍റെ അംശമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തില്‍ ബന്ധുക്കള്‍ ഈ വിവരം മറച്ചുവെക്കുകയായിരുന്നു.
ഒരുവര്‍ഷത്തിനുശേഷം മാസങ്ങളുടെ വ്യത്യാസത്തില്‍ ടോമിന്‍റെ സഹോദര പുത്രന്‍റെ ഭാര്യയായ സിസിലിയും മകള്‍ അല്‍ഫോന്‍സയും മരിച്ചു. പെട്ടന്ന് കുഴഞ്ഞുവീണുള്ള മരണമായിരുന്നു എല്ലാം. സമാനസ്വഭാവമുള്ള മരണത്തില്‍ സംശയം തോന്നിയ ടോമിന്‍റെ മകന്‍ റോജോ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് പള്ളിസെമിത്തേരിയിലെ കല്ലറകള്‍ തുറന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചത്.
പരാതിയെ തുടർന്ന് ബന്ധുക്കളെ ചോദ്യം ചെയ്തതിൽ നിന്നാണ് ക്രൈംബ്രാഞ്ചിന് കൊലയാളിയിലേക്കുള്ള സൂചനകൾ ലഭിച്ചത്. എന്നാൽ വർഷങ്ങൾ മുൻപ് നടന്ന കൊലപാതകം തെളിയിക്കാൻ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കേണ്ടതുണ്ട്. ഇതിനായിട്ടാണ് മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിക്കാൻ ക്രൈംബ്രാഞ്ച് നീക്കം നടത്തിയത്.
റോയിയുടെ പിതൃ സഹോദര പുത്രനായ പൊന്നാറ്റത്തിൽ ഷാജുവും മറിച്ച റോയിയുടെ ഭാര്യ ഇടുക്കി സ്വദേശി ജോളിയും തമ്മിൽ പിന്നീട് വിവാഹിതരായി. ഈ വിവാഹമാണ് സംശയത്തിലേക്ക് വഴി തെളിച്ചത്. റോയിയുടെ സഹോദരൻ അമേരിക്കയിലുള്ള റോജോ നാട്ടിലെത്തി. അപ്പോഴേക്കും പിതാവ് ടോം തോമസിന്‍റെ പേരിലുള്ള സ്വത്തുക്കളെല്ലാം മരിച്ച റോയിയുടെ ഭാര്യയായ ജോളിയുടെ പേരിലാക്കിയിരുന്നു. ഒസ്വത്ത് എഴുതിവച്ചിരുന്നുവെന്നാണ് ജോളി ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ റോജോ ഇക്കാര്യം വിശ്വസിച്ചില്ല. തുടർന്ന് റവന്യൂ അധികൃതർക്കും മറ്റും പരാതി നൽകിയ റോജോ സ്വത്ത് ടോം തോമസിന്‍റെ പേരിൽ തിരിച്ചെഴുതി.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: