ഇടുക്കി: ലുക്ക് ഔട്ട് നോട്ടീസുമിറക്കി കള്ളന്‍റെ കീഴടങ്ങൽ കാത്തിരിക്കുന്ന പീരുമേട് പൊലീന്‍റെ മൂക്കിൽ വിരലിട്ട് തസ്കര വീരൻ. ഏലപ്പാറയ്ക്ക് സമീപം കിഴക്കേപുതുവലിലും കോഴിക്കാനത്തും മോഷണ പരമ്പരകൾ നടത്തിയതിനു പിന്നാലെ പൊലീസിന്‍റെ മൂക്കിൻതുമ്പിലും കവർച്ച നടത്തിയാണ് കള്ളൻ പൊലീസിനെ വെല്ലുവിളിച്ചിരിക്കുന്നത്. പാമ്പനാർ തിരുഹൃദയ ദേവാലയം, പട്ടുമല ആശ്രമ ദേവാലയം എന്നിവിടങ്ങളിലാണ് കഴിഞ്ഞ രാത്രിയിൽ കള്ളൻ മോഷണം നടത്തിയത്.
ദേശീയ പാതയോരത്തുള്ള പള്ളികളിൽ അനായാസമായി കാണിക്ക വഞ്ചി തകർത്ത് മോഷണം നടത്തി മടങ്ങിയത് പൊലീസിന്‍റെ പിടിപ്പുകേടാണെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. കോഴിക്കാനത്തും കിഴക്കേപുതുവലിലും മോഷണം നടത്തിയതെന്നു സംശയിക്കുന്ന കോഴിക്കാനം സ്വദേശി ബിനു തന്നെയാണ് പള്ളികളിലും കയറിയതെന്നാണ് സംശയിക്കപ്പെടുന്നത്. എന്നാൽ പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പൊലീസ് പ്രതിയെ പിടികൂടാൻ ശ്രമിക്കാത്തതാണ് വീണ്ടും മോഷണം പെരുകാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കോഴിക്കാനം സ്വദേശിയായ ബിനു മുൻപ് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തെത്തിയതാണ്.
വൻ മോഷണം നടത്തി നാടു വിടാനാണ് ഇയാൾ ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്. അണ്ണൻ തമ്പി പുതുവലിൽ താമസക്കാരായ കുഞ്ഞുമോൾ, വിൻസൻ എന്നിവരുടെ വീടുകളിൽ ഇയാൾ മോഷണം നടത്തിയിരുന്നു. ക്രിസ്മസ് തലേന്നു രാത്രി പാതിര കുർബാനക്കു പോയ സമയത്തായിരുന്നു മോഷണം. നാലര പവൻ സ്വർണ്ണവും എണ്ണായിരം രൂപയും നാലുപവനും ഇരുപതയ്യാരം രൂപയുമാണ് ഇരുവർക്കും നഷ്ടമായത്. എല്ലായിടത്തും വാതിൽ തകർത്താണ് മോഷണം.
ക്ഷേത്രത്തിലും പള്ളിയിലും കാണിക്ക വഞ്ചി പൊളിച്ചും. സമാന രീതിയിൽ നടന്ന മോഷണം ഒരാൾ തന്നെയാണ് ചെയ്തതെന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം കള്ളനെ തേടി പൊലീസ് നാടെങ്ങും അലയുമ്പോൾ ഏലപ്പാറ, കുട്ടിക്കാനം പ്രദേശത്തെ മൊട്ടക്കുന്നുകൾ ഇയാൾ ഒളിത്താവളമാക്കിയിരിക്കുകയാണെന്നും സൂചനകളുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: