ന്യൂഡെൽഹി: സവോളയുടെയും ഉള്ളിയുടെയും വില കുത്തനെ ഉയർന്നതിനു പിന്നാലെ രാജ്യം നേരിടുന്നത് ഏറ്റവും വലിയ വിലക്കയറ്റമാണെന്ന റിപ്പോർട്ടുകൾ പുറത്ത്. കേന്ദ്ര സർക്കാർ തന്നെ ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു. കേന്ദ്രസർക്കാരിന്റെ തന്നെ കണക്കനുസരിച്ച് പച്ചക്കറികളുടെയും ധാന്യങ്ങളുടെയും അടക്കം ചില്ലറ വിൽപനയിലെ വിലക്കയറ്റം മൂന്നു വർഷത്തിനിടയിലെ ഏറ്റവും കൂടിയ തോതിൽ പുതിയ റിക്കാർഡ് സൃഷ്ടിച്ചു.
ഉപഭോക്തൃ വില സൂചിക (കണ്‍സ്യൂമർ പ്രൈസ് ഇൻഡക്സ്- സിപിഐ) 40 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ചില്ലറ വിൽപന വിലകൾ നാലു ശതമാനമാക്കാൻ റിസർവ് ബാങ്ക് ലക്ഷ്യമിട്ടിരിക്കെയാണ് 5.54 ശതമാനമായി കഴിഞ്ഞ മാസം കൂടിയത്. മൊത്ത ആഭ്യന്തര ഉത്പാദനത്തിലെ (ജിഡിപി) വളർച്ചയിലെ ഇടിവ് അടക്കം സാമ്പത്തിക മേഖലയിലെ തളർച്ചയ്ക്കു പിന്നാലെയാണു അവശ്യവസ്തുക്കളുടെ വിലക്കയറ്റം അതിരൂക്ഷമായത്.
പച്ചക്കറികളുടെ വിലകൾ ഒറ്റയടിക്ക് 10 ശതമാനമാണ് ഒരു മാസം കൊണ്ടു കൂടിയത്. പച്ചക്കറി വില ഒക്ടോബറിലെ 26 ശതമാനത്തിൽ നിന്ന് നവംബറിൽ 36 ശതമാനമായാണു കുതിച്ചുയർന്നത്. പരിപ്പ്, പയർ പോലുള്ള ധാന്യങ്ങളുടെ വിലകൾ റോക്കറ്റ് വേഗത്തിലാണ് കൂടുന്നത്. ഒരു മാസം മുന്‍പ് 11.72 ശതമാനമായിരുന്ന വിലകൾ കഴിഞ്ഞ മാസം 13.94 ശതമാനായി കൂടി. ഭക്ഷ്യവസ്തുക്കളുടെ മൊത്തം വില 7.89 ശതമാനത്തിൽ നിന്ന് 10.01 ശതമാനമായി കഴിഞ്ഞ മാസം കൂടിയിട്ടുണ്ട്. 2016 ജൂലൈയിലായിരുന്നു ഇതിനു മുമ്പിലെ കൂടിയ വിലകൾ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: