വാഷിങ്ടണ്‍: ചന്ദ്രന്‍റെ ദക്ഷിണ ദ്രുവത്തിൽ ഇടിച്ചിറങ്ങിയ വിക്രം ലാൻഡർ കണ്ടെത്തി. ചെന്നൈ സ്വദേശിയുടെ സഹായത്തോടെ നാസയാണ് വിക്രം ലാൻഡറിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതിന്‍റെ ചിത്രങ്ങളും നാസ പുറത്തുവിട്ടിട്ടുണ്ട്. ലൂണാര്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്തതിന് ശേഷമാണ് നാസയുടെ ഇക്കാര്യത്തിലുള്ള സ്ഥിരീകരണം വരുന്നത്. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെയാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്.
തമിഴ്‌നാട് സ്വദേശിയായ ഷണ്‍മുഖ സുബ്രഹ്മണ്യനാണ് വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ ആദ്യം കണ്ടെത്തിയതെന്ന് നാസ പറയുന്നു. വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങളെന്ന് ഉറപ്പിച്ചതോടെ ഷണ്‍മുഖ സുബ്രഹ്മണ്യന്‍ എല്‍ആര്‍ഒ പ്രൊജക്ടുമായി ബന്ധപ്പെട്ടു. ഒക്ടോബര്‍ 14, 15, നവംബര്‍ 11 എന്നി ദിവസങ്ങളിലെ ചിത്രങ്ങള്‍ പരിശോധിച്ചാണ് ഇത് വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങളാണെന്ന് ഉറപ്പിച്ചതെന്ന് നാസ വ്യക്തമാക്കുന്നു. ചന്ദ്രോപരിതലത്തിലേക്കുള്ള വിക്രം ലാന്‍ഡറിന്‍റെ യാത്രയുടെ വേഗത കുറച്ചു കൊണ്ടുവരാന്‍ സാധിക്കാതെ വന്നതോടെയാണ് മുന്‍ നിശ്ചയിച്ച സ്ഥലത്ത് 500 മീറ്റര്‍ അകലെയായി വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയത്. പിന്നാലെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം തിരിച്ചു പിടിക്കാന്‍ ഐഎസ്‌ആര്‍ഒയ്ക്ക് സാധിച്ചില്ല.
ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറിനെ കണ്ടെത്താനുള്ള ഐഎസ്‌ആര്‍ഒ ശ്രമങ്ങളുമായി നാസ തുടക്കം മുതലെ സഹകരിച്ചിരുന്നു. നാസയുടെ റീ കണ്‍സന്‍സ് ഓര്‍ബിറ്റര്‍ വിക്രംലാന്‍ഡര്‍ ഇടിച്ചിറങ്ങിയ പ്രദേശത്തെ ചിത്രങ്ങള്‍ എടുത്തിരുന്നുവെങ്കിലും അതില്‍ വിക്രംലാന്‍ഡറിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും നാസ വ്യക്കതമാക്കി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: