ന്യൂഡെൽഹി: ജാർഖണ്ഡിലും ഭരണം നഷ്ടമായതോടെ രാജ്യത്തെ സംസ്ഥാനങ്ങളിൽ നിന്നും ബിജെപി ഭരണം അവസാനിച്ചുകൊണ്ടിരിക്കുന്നതിന്‍റെ ചിത്രമാണ് പുറത്തു വരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ മഹാ വിജയത്തിനു ശേഷം ബിജെപിക്ക് കനത്ത തിരിച്ചടികളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ശക്തിമേഖലയായ ഹിന്ദി ബെൽറ്റ് പൂർണമായും ബിജെപിക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. 2017 ഡിസംബര്‍ ഇന്ത്യന്‍ ജനസംഖ്യയുടെ 70 ശതമാനവും ബിജെപി ഭരണത്തിന് കീഴിലായിരുന്നു.
എന്നാല്‍ കൃത്യം രണ്ട് വര്‍ഷം കഴിയുമ്പോള്‍ ഇതു 40 ശതമാനത്തിനും താഴേക്ക് പോകുകയാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ അധികാരം നഷ്ടമായതാണ് ഇതിനു കാരണം. ജാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിച്ച ശേഷം ഇതാദ്യമായി അഞ്ച് വര്‍ഷം തികച്ചു ഭരിച്ച ആദ്യത്തെ സര്‍ക്കാര്‍ എന്ന വിശേഷണത്തോടെയാണ് രഘുബര്‍ ദാസും ബിജെപിയും തെരഞ്ഞെടുപ്പിന് ഇറങ്ങിയത്.
എന്നാല്‍ 2014-ല്‍ 37 സീറ്റ് നേടി അധികാരത്തിലെത്തിയ ബിജെപി 25 സീറ്റിലേക്ക് വീഴുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്. 370-ാം വകുപ്പ് എടുത്തു കളയല്‍, കശ്മീര്‍ വിഭജനം, രാമക്ഷേത്ര നിർമാണം, പൗരത്വ നിയമ ഭേദഗതി തുടങ്ങി ബിജെപിയുടെ ദീര്‍ഘകാല അജന്‍ഡകള്‍ പലതും നടപ്പിലായിട്ടും ഝാര്‍ഖണ്ഡില്‍ പരാജയം നേരിട്ടത് ബിജെപി നേതൃത്വത്തെ അലോസരപ്പെടുത്തും എന്നുറപ്പാണ്.
ജാര്‍ഖണ്ഡുമായി അതിര്‍ത്തി പങ്കിടുന്ന ബീഹാറിലും ഒഡീഷയിലും തെരഞ്ഞെടുപ്പ് ഫലം സ്വാധീനമുണ്ടാക്കിയേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. ജാര്‍ഖണ്ഡിലേത് പോലെ മുസ്ലീം-യാദവ വോട്ടുകളുടെ ധ്രുവീകരണമുണ്ടായാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയുവിന് കനത്ത തിരിച്ചടി നേരിടേണ്ടി വരും.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: