ഹൈദരാബാദ്: പീഡനക്കേസ് പ്രതികളെ പൊലീസ് വെടിവച്ചു കൊന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു ചിത്രമുണ്ട്. വി.സി സജ്ജനാർ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ ചിത്രമാണിത്. തോക്കുമായി അദ്ദേഹം നിൽക്കുന്ന ചിത്രം കേരളത്തിലും വ്യാപകമായി പ്രചരിച്ചു. ഹൈദരാബാദിൽ വെറ്ററിനറി ഡോക്‌ടറെ പീഡിപ്പിച്ച് കൊന്ന പ്രതികളെ ഇന്നു പുലർച്ചെ വെടിവച്ചു കൊന്നത് വി.സി സജ്ജനാറിന്‍റെ പരിധിയിലുള്ള പൊലീസാണ്. സംഭവം ആസൂത്രിതമെങ്കിൽ അതിനു പദ്ധതിയിട്ടതും ഈ പൊലീസ് ഉദ്യോഗസ്ഥനാണ്. ഇങ്ങനെ സംശയം തോന്നാൻ കാരണവുമുണ്ട്.
മുൻപും സമാനമായ കേസിൽ പ്രതികളെ വെടിവച്ചു കൊന്നിട്ടുണ്ട് വി.സി. സജ്ജനാർ. 2008 ഡിസംബറില്‍ ആന്ധ്രയിലെ വാറങ്കലില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ച സംഭവത്തിലായിരുന്നു പ്രതികളെന്നു കരുതുന്ന മൂന്നു യുവാക്കൾ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. അന്ന് വാറങ്കല്‍ എസ്.പിയായിരുന്നു സജ്ജനാര്‍. ആസിഡ് ശരീരത്തില്‍ വീണ ഒരു പെണ്‍കുട്ടി മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശ്രീനിവാസ്, സഞ്ജയ്, ഹരികൃഷ്ണ എന്നീ യുവാക്കളാണ് പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്.
സംഭവം വലിയ വിവാദമായിരുന്നു. സജ്ജനാര്‍ക്കെതിരെ പ്രതിഷേധം ഉയരുകയും ചെയ്തു. പ്രണയം നിരസിച്ചതു കൊണ്ട് ആസിഡ് ഒഴിച്ചത് തങ്ങളാണെന്നു പ്രതികള്‍ സമ്മതിച്ചിരുന്നു. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കസ്റ്റഡിയില്‍ എടുക്കാന്‍ മൂവുനൂരില്‍ എത്തിയപ്പോള്‍ പൊലീസ് സംഘത്തിനു നേരെ ഇവര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നുവെന്നായിരുന്നു അന്ന് സജ്ജനാർ വിശദീകരിച്ചത്. സംഭവത്തിനു പിന്നാലെ നൂറുകണക്കിനു വിദ്യാര്‍ഥികളാണ് ഇദ്ദേഹത്തെ കാണാനായി ഓഫിസില്‍ എത്തിയിരുന്നത്.
വിവിധ ഇടങ്ങളില്‍ സജ്ജനാറിനെ മാലയിട്ടു വിദ്യാര്‍ഥികള്‍ സ്വീകരിച്ചു.
ഹൈദരാബാദില്‍ ഇരുപത്തിയേഴുകാരിയായ ഡോക്ടര്‍ ക്രൂരമായി കൊല്ലപ്പെട്ടതിനു ശേഷം വാറങ്കല്‍ മോഡല്‍ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരണം നടന്നിരുന്നു. ഡോക്ടറെ കൃത്യമായി ആസൂത്രണം ചെയ്തു പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊന്നതാണെന്നു സജ്ജനാര്‍ പറഞ്ഞിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: