ന്യൂഡെൽഹി: ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ മാപ്പ് പറയാൻ താൻ രാഹുൽ സവർക്കറല്ല, രാഹുൽ ഗാന്ധിയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ ഇന്നലെ ലോക്സഭയില്‍ ബിജെപി രംഗത്ത് വന്നു. സത്യം പറഞ്ഞതിന് ഞാനൊരിക്കലും മാപ്പ് പറയില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു. പൗരത്വ നിയമഭേദഗതിക്കെതിരെ ദില്ലി രാംലീല മൈതാനിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ആയിരക്കണക്കിനാളുകളാണ് രാം ലീല മൈതാനിയില്‍ നടന്ന ഭാരത് ബച്ചാവോ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്. സമീപവര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് തലസ്ഥാനത്ത് സംഘടിപ്പിച്ച ഏറ്റവും വലിയ പരിപാടിയാണിത്. ഈ രാജ്യത്ത് ആരെങ്കിലും മാപ്പ് പറയേണ്ടതായിട്ടുണ്ടെങ്കില്‍ അത് നരേന്ദ്രമോദിയും അമിത് ഷായുമാണ്. നമ്മുടെ രാജ്യം വര്‍ഷം ഒന്‍പത് ശതമാനം എന്ന കണക്കില്‍ വളര്‍ച്ച രേഖപ്പെടുത്തിയ ഒരു കാലമുണ്ടായിരുന്നു. ഇന്ത്യയുടേയും ചൈനയുടേയും മുന്നേറ്റത്തെക്കുറിച്ച് എല്ലാവരും ചര്‍ച്ച ചെയ്യുന്ന കാലം. പക്ഷേ ഇന്നിപ്പോള്‍ നോക്കൂ. ഒരു കിലോ ഉള്ളി വാങ്ങാന്‍ ആളുകള്‍ കഷ്ടപ്പെടുകയാണ്. ഇരുന്നൂറ് രൂപയാണ് ഒരു കിലോ ഉള്ളിക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒറ്റയ്ക്കാണ് നമ്മുടെ രാജ്യത്തെ നശിപ്പിച്ച് മൂലയ്ക്ക് ഇരുത്തിയത്. മോദിജി വന്ന് അഞ്ഞൂറിന്‍റേയും ആയിരത്തിന്‍റേയും നോട്ടുകള്‍ നിരോധിച്ചു. ഇതൊക്കെ കള്ളപ്പണം പിടിക്കാന്‍ വേണ്ടിയാണെന്ന് നിങ്ങളെ പറഞ്ഞു പറ്റിച്ചു. പക്ഷേ എന്താണ് ശരിക്കും സംഭവിച്ചത്. നോട്ട് നിരോധനം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും ഇതുവരെ നമ്മുടെ സമ്പദ് വ്യവസ്ഥ രക്ഷപ്പെട്ടിട്ടില്ല. ജിഡിപി അഞ്ച് ശതമാനമായി കുറഞ്ഞു എന്നാണ് കണക്ക്.
ഏത് കണക്ക് ? മോദി സര്‍ക്കാര്‍ രൂപീകരിച്ച പുതിയ രീതിയില്‍ കണക്ക് കൂട്ടിയാല്‍ ആണ് ഇങ്ങനെ. പഴയ രീതിയില്‍ കൂട്ടി നോക്കിയാല്‍ ശരിക്കുള്ള ജിഡിപി വളര്‍ച്ച നിരക്ക് രണ്ട് ശതമാനം മാത്രമാണ്. നിങ്ങളുടെ പോക്കറ്റിലെ പണം എടുത്തു കൊണ്ടു പോയ മോദി നിങ്ങളെ ദരിദ്രനാക്കി. അതേസമയം ലക്ഷം കോടി രൂപയുടെ നൂറുകണക്കിന് കരാറുകള്‍ അദാനിക്ക് മോദി നല്‍കുകയും ചെയ്തു.
ഇതിനെ മോഷണമെന്നാണോ അതോ അഴിമതിയെന്നാണോ നിങ്ങള്‍ പറയുക. അതിശക്തമായ നമ്മുടെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുക എന്നതായിരുന്നു ശത്രുക്കളുടെ ലക്ഷ്യം. അതിലൂടെ നമ്മുടെ രാജ്യത്തെ ദുര്‍ബലപ്പെടുത്താം എന്നവര്‍ കണക്കുകൂട്ടി. പക്ഷേ ശത്രുക്കള്‍ക്ക് അതിനായി വല്ലാതെ ബുദ്ധിമുട്ടേണ്ടി വന്നില്ല. നമ്മുടെ സ്വന്തം പ്രധാനമന്ത്രി തന്നെ ആ ദൗത്യം നിര്‍വഹിച്ചു. ഈ രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന ഭയത്തിന്‍റേയും വെറുപ്പിന്‍റേയും അന്തരീക്ഷം നാം ഒരുമിച്ച് നിന്ന് തകര്‍ക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: