കൊച്ചി: മാപ്പ് പറഞ്ഞിട്ടും ഷെയ്ൻ നിഗത്തിനെതിരെ മുഖം തിരിച്ച് നിർമാതാക്കളുടെ സംഘടന. മനോരോഗി പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചാണ് ഷെയ്ൻ നിഗം ഇന്നലെ രംഗത്തെത്തിയത്. എന്നാൽ ചർച്ചയിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. നിര്മാതാക്കൾക്കെതിരെ രൂക്ഷമായ ആരോപണവുമായി രംഗത്തെത്തിയ ഷെയ്ൻ ഒന്നര മാസമായി സിനിമയൊന്നും ഇല്ലാതിരുന്നതോടെയാണ് ഷെയ്ൻ മുട്ടി മടക്കി തുടങ്ങിയത്.
നിർമാതാക്കളെ വട്ടം ചുറ്റിക്കുന്ന യുവ താരങ്ങൾക്കുള്ള മുന്നറിയിപ്പു കൂടിയായിരുന്നു ഷെയ്ൻ നിഗത്തിനെതിരെ സ്വീകരിച്ച നിലപാട്. നിലവിൽ മാപ്പ് പറഞ്ഞെങ്കിലും ഷെയ്നോട് വിട്ടു വീഴ്ച്ച വേണ്ടെന്നു തന്നെയാണ് നിർമാതാക്കളുടെ നിലപാട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വലിയ പെരുന്നാൾ ആണ് അവസാനമായി ഷെയ്ന്‍റേതായി പുറത്തിറങ്ങിയ ചിത്രം. വെയിൽ, കുർബാനി ചിത്രങ്ങളുടെ ഷൂട്ടിങ് മുടങ്ങിയതോടെ ശരിക്കും താരത്തിനു പണിയില്ലാതായി.
വിവാദങ്ങൾ കത്തി പടർന്നതോടെ ടെലിവിഷൻ ചർച്ചകളിലും സ്വകാര്യ പരിപാടികളിലും പങ്കെടുത്താണ് താരം മുന്നോട്ട് പോകുന്നത്. എന്നാൽ ഇത് മുന്നോട്ട് കൊണ്ടു പോകാനാവില്ലെന്നു ബോധ്യമായതോടെയാണ് മാപ്പ് പറച്ചിലുമായി രംഗത്തെത്തിയിരിക്കുന്നത്. വിഷയം പരിഹരിക്കാൻ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷനുകളിൽ ചർച്ചകൾ സജീവമാണെങ്കിലും ഷെയ്നോട് പലർക്കും അത്ര താൽപര്യം പോരെന്നും റിപ്പോർട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: