ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ ബിജെപി കേന്ദ്രങ്ങളിൽ അതൃപ്തി പുകയുന്നു. നിയമത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും വ്യക്തമാക്കുന്നത്. എന്നാൽ പ്രക്ഷോഭം പരിധിവിടുന്നത് കേന്ദ്ര സർക്കാരിന്‍റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന ആശങ്ക ബിജെപി കേന്ദ്രങ്ങളിൽ ഉയർന്നിട്ടുണ്ട്. കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ബിജെപി ഭരണ സംസ്ഥാനങ്ങളിൽ പോലും പ്രതിഷേധം പടരുകയാണ്.
ഇത് സംസ്ഥാന സർക്കാരുകളെയും പ്രതിരോധത്തിലാക്കും. പ്രക്ഷോഭകാരികൾ തീവ്ര വിഭാഗങ്ങളാണെന്ന മറുവാദം പോലും പൊളിയുന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ക്യാംപസുകളിൽ നിന്നും യുവതികൾ ഉൾപ്പെടെ ആയിരങ്ങളാണ് ഇന്നലെയും തെരുവിലേക്കിറങ്ങിയത്. രാജ്യത്ത് അസാധാരണ സംഭവങ്ങളാണ് അരങ്ങേറുന്നതെന്ന് ബിജെപി നേതൃത്വം അംഗീകരിച്ചിരുന്നു. അതേസമയം നിയമത്തിൽ വ്യക്ത വരുത്തി കേന്ദ്ര സർക്കാർ ഇന്ന് പരസ്യം പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ഇതുകൊണ്ടൊന്നും പ്രക്ഷോഭം കെട്ടടങ്ങില്ലെന്നാണ് നിലവിലെ സൂചന. ഇന്നും കൂടുതൽ ഇടങ്ങളിൽ പ്രക്ഷോഭം ആളിപ്പടരാനുള്ള സാധ്യതയുണ്ട്.
ഇതിനിടെ പൗരത്വ പട്ടിക (എന്‍.ആര്‍.സി) ഉടനെ നടപ്പാക്കില്ലെന്ന റിപ്പോർട്ടും പുറത്തു വന്നു. പൗരത്വപട്ടികയ്ക്കും നിയമ ഭേദഗതി നിയമത്തിനും എതിരെ പ്രതിഷേധങ്ങള്‍ ശക്തമായതോടെയാണ് ഇത്തരത്തില്‍ തീരുമാനത്തിലേക്ക് എത്തിയത്. നേരത്തെ ദേശീയതലത്തില്‍ എന്‍.ആര്‍.സി. നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ പ്രസ്താവിച്ചിരുന്നു. പൗരത്വനിയമത്തേയും എന്‍.ആര്‍.സി.യെയും രണ്ടായിക്കാണണമെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യാഴാഴ്ച പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെ പൗരത്വനിയമവും എന്‍.ആര്‍.സി.യും നടപ്പാക്കില്ലെന്ന് നിരവധി സംസ്ഥാനങ്ങള്‍ നിലപാടെടുത്തിരുന്നു.
കേരളമടക്കം ഒന്‍പത് സംസ്ഥാനങ്ങളാണ് എന്‍ആര്‍സിയെ ഇ പ്പോള്‍ എതിര്‍ക്കുന്നത്. പൗരത്വനിയമത്തോടൊപ്പം എന്‍ആര്‍സി കൂടി കൊണ്ടുവരുന്നതാണ് ബില്ലിനെ സഭയില്‍ അനുകൂലിച്ച ജനതാദളും ബിജു ജനതാദളും എതിര്‍ക്കുന്നത്. രാജ്യത്തിന്‍റെ ജനസംഖ്യയുടെ പകുതിയും ഈ 10 സംസ്ഥാനങ്ങളിലാണുള്ളത് അതിനാല്‍ തന്നെ ഇത് വലിയ വെല്ലുവിളി തന്നെയാണ് കേന്ദ്രസര്‍ക്കാരിന് ഉണ്ടാക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: