ഇടുക്കി: ആകെയുള്ള അഞ്ച് സീറ്റിലും ദയനീയ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ ഇടുക്കിയിൽ സിപിഎം നേതൃത്വത്തിനെതിരെ പടയൊരുക്കം. വമ്പൻ തരംഗങ്ങളിൽ പോലും വീഴാതിരുന്ന ഇടത് കോട്ടകളിൽ വരെ ഇത്തവണ വിള്ളൽ വീഴ്ത്തിയാണ് കോൺഗ്രസും യുഡിഎഫും മുന്നേറ്റം നടത്തിയത്.
അഞ്ച് മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷം നേടിയതും ഇടതുപക്ഷത്തിന് തിരിച്ചടിയായിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ മുന്നിൽ നിന്നു നയിച്ച സിപിഎം ജില്ലാ സെക്രട്ടറി, ജില്ലയിൽ നിന്നുള്ള ഇടത് മന്ത്രി എന്നിവർക്കെതിരെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം വൻ വിമർശനം ഉയരുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും വലിയ പരാജയം നേരിട്ടിട്ടും ഇവർ നടത്തിയ നിഗൂഡ നീക്കങ്ങൾ ജില്ലയിൽ തിരിച്ചടിയായെന്ന് വിമർശനം ഉയരുന്നുണ്ട്. ക്വാറി, മണൽ, ഭൂ മാഫിയകൾക്ക് തണലായി മാറിയതും നേതൃത്വത്തിന് വിനയായി.
പട്ടയം, വനവിസ്തൃതി വർധിപ്പിക്കൽ, നിർമാണ നിരോധനം തുടങ്ങി ജില്ലയുടെ ഉറക്കം കളഞ്ഞ ഒട്ടേറെ വിവാദ ഉത്തരവുകളും ഇടത് ഭരണത്തിലുണ്ടായതാണ്. ഇതിനെതിരെ വ്യാജ പ്രചരണങ്ങൾ നടത്തിയതും പ്രശ്ന പരിഹാരത്തിന് ഇടപെടാതിരുന്നതും ഇടതുപക്ഷത്തിനു കനത്ത തിരിച്ചടി നൽകി.
ലോക്സഭാ- നിയമസഭാ- ത്രിതല പഞ്ചായത്ത് എന്നിവിടങ്ങളിലെ കനത്ത പരാജയം പാർട്ടിക്ക് കനത്ത ക്ഷീണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളിൽ നേതൃത്വത്തിനെതിരെ ഉൾപ്പാർട്ടി വിപ്ലവം തന്നെ ഉണ്ടാകാനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp

Post A Comment: