തിരുവനന്തപുരം: 102 സീറ്റിന്‍റെ മഹാവിജയത്തിൽ തലയുയർത്തി നിന്ന കോൺഗ്രസും യുഡിഎഫും മുഖ്യമന്ത്രി ചർച്ചയിൽ ഇടറി വീണതോടെ അവസരം മുതലെടുക്കാൻ നീക്കമിട്ട് സിപിഎം. മൂന്നാം തുടർ ഭരണം മോഹിച്ച് മത്സര രംഗത്തിറങ്ങിയെങ്കിലും സമീപ കാല ചരിത്രത്തിലെ വൻ തിരിച്ചടിയാണ് ഇടതുപക്ഷത്തിനും മുന്നണിയിലെ വല്യേട്ടനായ സിപിഎമ്മിനും നേരിടേണ്ടി വന്നത്.
തെരഞ്ഞെടുപ്പിനെ നയിച്ച പിണറായി വിജയൻ നാളിതുവരെ മാധ്യമങ്ങൾക്ക് മുമ്പിലെത്താത്തതും പരാജയത്തിന്‍റെ തീവ്രത കൊണ്ടായിരുന്നു. നേരിയ ഭൂരിപക്ഷത്തിൽ ഭരണം നഷ്ടപ്പെട്ടിരുന്നെങ്കിൽ പോലും ഇടതു കോട്ടകൾക്ക് ഇത്രയേറെ ആഘാതം സംഭവിക്കില്ലായിരുന്നു.
അതേസമയം കൂറ്റൻ വിജയം നേടിയതിനു പിന്നാലെ മുഖ്യമന്ത്രിയെ ചൊല്ലി കോൺഗ്രസ് തെരുവുയുദ്ധം തുടങ്ങിയതോടെ ഇടക് ക്യാമ്പിന് വീണ്ടും ജീവൻ വച്ചിരിക്കുകയാണ്. കോൺഗ്രസിനെതിരെ ഉയരുന്ന ജനരോഷം അവസരമാക്കാനുള്ള നീക്കങ്ങളാണ് ഇടതു ക്യാമ്പിൽ തിരക്കിട്ട് നടക്കുന്നതെന്നാണ് റിപ്പോർട്ട്.
പ്രതിപക്ഷ നേതാവിനെ പോലും കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയ സിപിഎം ക്യാമ്പിൽ ഇന്ന് തിരക്കിട്ട് ചില മുന്നേറ്റങ്ങൾ ഉണ്ടായതായും വിവരമുണ്ട്. കേരളത്തിലെ കോൺഗ്രസ്- നിഷ്പക്ഷ വോട്ടർമാർക്കിടയിൽ കെ.സി വിരുദ്ധ തരംഗമുണ്ട്. നിലവിലെ സാഹചര്യത്തിൽ ഹൈക്കമാന്‍റ് കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ. ബുധനാഴ്ച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.
ഇങ്ങനെ വന്നാൽ കേരളത്തിൽ മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയ ക്യാമ്പെയിനുകളും ജനരോഷവും ഉയരാൻ സാധ്യതയുണ്ട്. ഇതിനെ മുതലാക്കാനാണ് സിപിഎം ക്യാമ്പിലെ നീക്കം. കെ.സിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത മണിക്കൂറിൽ പിണറായി വിജയനെ പ്രതിപക്ഷ നേതാവായി സിപിഎം പ്രഖ്യാപിക്കും.
കെസി വിരുദ്ധ വികാരം മുതലാക്കി വരാനിരിക്കുന്ന രണ്ട് ഉപതെരഞ്ഞെടുപ്പിലും പിണറായിയുടെ നേതൃത്വത്തിൽ വൻ വിജയം നേടുകയാണ് ലക്ഷ്യമിടുന്നത്.
ഇപ്പോൾ അണികൾക്കിടയിൽ പാർട്ടിക്കും നേതൃത്വത്തിനുമുണ്ടായിരിക്കുന്ന അവമതിപ്പ് ഈ വിജയത്തോടെ മറികടക്കാനാകുമെന്നും സിപിഎം നേതൃത്വം കണക്കുകൂട്ടുന്നു. അതേസമയം കെ.സിക്ക് പകരം വി.ഡി, ആർ.സിയോ മുഖ്യമന്ത്രിയായാൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കെത്തില്ലെന്നും സൂചനകളുണ്ട്.
Join Our Whats App group

Post A Comment: