മൂന്നാമതും തുടരാൻ കച്ചകെട്ടിയിറങ്ങിയ ഇടതുപക്ഷത്തെ 102 വെട്ടിന് വി.ഡി.എസ് ടീം നിലത്തിരുത്തിയതോടെ രാഷ്ട്രീയ കേരളത്തിൽ നിന്നു അപ്രത്യക്ഷമാകുന്നത് പിണറായി വിജയൻ എന്ന തന്ത്രശാലികൂടിയാണ്. അടുത്ത നിയമസഭയിൽ എംഎൽഎയായി പിണറായി വിജയൻ ഉണ്ടെങ്കിലും പ്രതിപക്ഷ നേതൃത്വം അടക്കമുള്ള സ്ഥാനമാനങ്ങൾ സ്വീകരിക്കാൻ സാധ്യത കുറവാണ്.
പരാജയത്തിനു പിന്നാലെ പിണറായി വിജയനെതിരെ ഒളിയമ്പുകൾ എയ്തുകൊണ്ട് പാർട്ടിക്കുള്ളിൽ ഉൾപ്പോരും ശക്തമായിട്ടുണ്ട്. 81 കാരനായ പിണറായി വിജയൻ ഇതിനാൽ തന്നെ സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കാനുള്ള സാധ്യതയാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്നത്.
തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരിക്കാതെ മാറി നിന്നതും ഇതിനുള്ള സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. പുതിയ തലമുറയ്ക്ക് ബാറ്റൺ കൈമാറുമ്പോൾ പിണറായി വിജയൻ അറിയപ്പെടുന്നത് കുതന്ത്രങ്ങളുടെ ക്യാപ്റ്റൻ എന്നു തന്നെയായിരിക്കും.
വി.എസ്. അച്ചുതാനന്ദന്‍റെ വ്യക്തി പ്രഭാവം കേരളത്തിൽ അലയടിക്കുമ്പോഴാണ് പിണറായി വിജയൻ മുഖ്യമന്ത്രി കസേര സ്വപ്നം കണ്ടു തുടങ്ങുന്നത്. സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളും ഒപ്പം ചേർന്നതോടെ പാർട്ടിയിൽ രണ്ട് വിഭാഗം ഉടലെടുത്തു. ഔദ്യോഗിക പക്ഷവും വി.എസ് പക്ഷവും. നേരും നെറിയും പിന്തുടർന്ന വി.എസ് പക്ഷത്തിന് പാർട്ടിക്ക് പുറമേ പൊതു ജനങ്ങളുടെ സപ്പോർട്ടും ലഭ്യമായിരുന്നു. എന്നാൽ കാലക്രമത്തിൽ പ്രായാധിക്യം വിഎസിനെ തളർത്തി തുടങ്ങിയപ്പോൾ ഔദ്യോഗിക പക്ഷം ശക്തിപ്പെട്ടു.
വി.എസ് പക്ഷത്തു നിന്ന ജില്ലാ കമ്മിറ്റികൾ ഓരോന്നായി പിണറായി പക്ഷത്തേക്ക് ചേക്കേറി. എതിർത്തവരെ അടിച്ചമർത്തിയും വിലക്കെടുത്തും ഔദ്യോഗിക പക്ഷം കരുത്തരായി. അണികൾ ചോർന്നതോടെ വിഎസും പിന്നണിയിലേക്ക് മാറി.
പാർട്ടിയുടെ അമരക്കാരനായ കോടിയേരിയും കട്ടക്ക് കൂടെ നിന്നതോടെ പിണറായി പക്ഷം കരുത്താർജിച്ചു. എന്നാൽ ആ സമയത്താണ് പുതുപ്പള്ളിയിൽ നിന്നുള്ള ഉമ്മൻചാണ്ടി കേരളക്കരയിൽ തരംഗമായി മാറിയത്. ഉമ്മൻചാണ്ടി- കെ.എം. മാണി- കുഞ്ഞാലിക്കുട്ടി ടീം കേരളത്തിൽ മറ്റൊരു സമവാക്യം രചിച്ചതോടെ മുഖ്യമന്ത്രി കസേരയിലെത്താൻ കളികൾ ഒട്ടേറെ വേണ്ടിവന്നു പിണറായി വിജയന്.
സമര മുഖങ്ങൾ തന്നെയായിരുന്നു ഇതിനു പോം വഴി. കേരളം കണ്ട വലിയ പ്രതിഷേധ കടലുകൾ അക്കാലത്ത് നടന്നു. പ്രതിപക്ഷ നേതാവെന്ന ലേബലിൽ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽക്കൊണ്ട് പിണറായി വിജയൻ നായകനായി ഉയർന്നു. പിണറായിയെ മുഖ്യമന്ത്രി കസേരയിലെത്തിക്കാൻ വൻ സംഘങ്ങൾ തന്നെ അണിയറയിൽ പ്രവർത്തിച്ചുവെന്നതാണ് രഹസ്യ സംസാരം.
എന്തായാലും ഒടുക്കം പിണറായി മുഖ്യമന്ത്രി കസേരയിലെത്തി. തുടർ ഭരണമെന്ന നേട്ടം കൊയ്തതോടെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തന്നെ പിണറായി അജയനായി. എന്നാൽ തുടർ ഭരണത്തിലെ നിലപാടുകൾ പാർട്ടിക്കുള്ളിൽ തന്നെ പിണറായിക്ക് തിരിച്ചടിയായി. ആദ്യ മന്ത്രിസഭയിലെ പ്രമുഖരെ പലരെയും ഏകപക്ഷീയമായി വെട്ടിനിരത്തിയതോടെ അണികൾക്കിടയിൽ തന്നെ അവമതിപ്പ് തുടങ്ങി.
ധാർഷ്ട്യവും ധിക്കാരവും വാക്കുകളിൽ നിറഞ്ഞത് പൊതു സമൂഹത്തിനും വിരക്തിയായി. വിഡിഎസ് എന്ന വി.ഡി. സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്തെത്തിയതോടെ പിണറായി വിരുദ്ധർ ശക്തരായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു തുടങ്ങി പിണറായി വിരുദ്ധത കേരളം കണ്ടുകൊണ്ടിരിക്കുകയാണ്.
എന്നാൽ രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാൻ അന്ന് ആർക്കും ധൈര്യം ഉണ്ടായിരുന്നില്ല. ഇന്ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ ജനങ്ങൾ, പാർട്ടിക്കാർ വിളിച്ചു പറഞ്ഞു... രാജാവ് നഗ്നനാണ്...
Join Our Whats App group

Post A Comment: