കൊച്ചി: പട നയിച്ച വി.ഡി സതീശനു പകരം കെ.സി വേണുഗോപാലിനെ കെട്ടിയിറക്കിയാൽ കനത്ത തിരിച്ചടി നൽകാൻ കോൺഗ്രസിൽ അണിയറ നീക്കം. ജനവികാരവും ഘടക കക്ഷികളുടെ താൽപര്യവും വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്നാണ്. ഇക്കാര്യം എഐസിസി നേതൃത്വത്തോട് ഇവർ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്.
എന്നാൽ ഇതിനെ മറികടന്ന് ചാക്കിട്ടു പിടിച്ച എംഎൽഎമാരുടെ പിൻബലത്തിൽ മുഖ്യമന്ത്രി കസേര ഉറപ്പിക്കാനാണ് കെ.സി പക്ഷത്തിന്‍റെ നീക്കം. അതേസമയം ഇതിനെ കടുത്ത നിലപാടിൽ എതിർക്കാനുള്ള തയാറെടുപ്പാണ് കോൺഗ്രസിനുള്ളിൽ ഒരുങ്ങുന്നത്. നിലവിൽ എംപിയായിരിക്കുന്ന കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ആറ് മാസത്തിനുള്ളിൽ നിയമസഭയിലേക്ക് ജനവിധി തേടണം.
എംപി സ്ഥാനം രാജിവയ്ക്കുകയും വേണം. ഇങ്ങനെ വന്നാൽ രണ്ട് ഉപതെരഞ്ഞെടുപ്പുകൾക്കാവും കേരളം സാക്ഷിയാകുക. നിയമസഭയിലേക്ക് മത്സരിക്കുന്ന കെ.സിയെയും എംപി സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർഥിയെയും തോൽപ്പിച്ചാൽ ഈ ഹൈക്കമാന്‍റ് നീക്കം എട്ടു നിലയിൽ പൊട്ടുമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ കണക്കുകൂട്ടൽ.
ഇതിനായുള്ള അണിയറ നീക്കം തുടങ്ങിയതായിട്ടാണ് വിവരം. രാജസ്ഥാനിലും കർണാടകയിലുമടക്കം കോൺഗ്രസിന്‍റെ നിലനിൽപ്പ് തന്നെ തകർത്ത പല തീരുമാനങ്ങളും കെസി അടങ്ങുന്ന ഹൈക്കമാന്‍റിൽ നിന്നാണെന്നും പ്രർത്തകർ ആരോപിക്കുന്നുണ്ട്.
ഗാന്ധി കുടുംബവുമായുള്ള ബന്ധം മുതലെടുത്ത് എംഎൽഎമാരെയും പ്രാദേശിക നേതാക്കളെയും വശത്താക്കിയാണ് കെ.സി വിലപേശൽ നടത്തുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിനുള്ള തയാറെടുപ്പിലാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരെന്നാണ് പുറത്തു വരുന്ന വിവരം.
Join Our Whats App group

Post A Comment: