ഇടുക്കി: കുത്തിയൊലിച്ചെത്തുന്ന വെള്ളച്ചാട്ടത്തിൽ വിനോദ സഞ്ചാരികളുമായി ഇറക്കിയ ജീപ്പ് ഒഴുകി നീങ്ങിയത് 50 മീറ്ററോളം. ഇടുക്കി ജില്ലയിലെ ഉപ്പുതറ- കണ്ണംപടി റൂട്ടിലുള്ള കല്ലേറ്റുപാറ വെള്ളച്ചാട്ടത്തിൽ ബുധനാഴ്ച്ചയാണ് അപകടമുണ്ടായത്. മലപ്പുറത്തു നിന്നും പാലക്കാട്ടു നിന്നും എത്തിയ വിനോദ സഞ്ചാരികൾ തലനാരിഴയ്ക്കാണ് ജീവിതത്തിലേക്ക് തിരികെ കയറിയത്.
കുവലേറ്റം ഒറ്റമരം പാറയിലെ റിസോർട്ടിലെത്തിയതായിരുന്നു വിനോദ സഞ്ചാരികളുടെ സംഘം. കല്ലേറ്റുപാറയിൽ പലതട്ടുകളായാണ് വെള്ളച്ചാട്ടമുള്ളത്. അതിൽ ഒരു വെള്ളച്ചാട്ടത്തിനു താഴത്തെ നിരപ്പായ പാറപ്പുറത്തുകൂടി സാഹസിക വിനോദ സഞ്ചാരികൾ വാഹനങ്ങൾ ഓടിക്കാറുണ്ട്.
മഴ ശക്തമായതോടെ ചൊവ്വാഴ്ച മുതൽ ഇവിടെ ഒഴുക്ക് വർധിച്ചിട്ടുണ്ട്. അതിനിടെയാണ് സഞ്ചാരികൾ ജീപ്പുമായി വെള്ളത്തിലിറങ്ങിയത്. വെള്ളച്ചാട്ടത്തിനു സമീപത്തേക്ക് ജീപ്പ് ഓടിച്ചപ്പോൾ ശക്തമായ ഒഴുക്കിൽപ്പെട്ട് 50 മീറ്ററോളം താഴേയ്ക്ക് വാഹനം ഒഴുകുകയായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്.
അപകടം കണ്ടവർ ബഹളംവച്ചതോടെ നാട്ടുകാരെത്തി യാത്രക്കാരെ രക്ഷിച്ചശേഷം കയർ ഉപയോഗിച്ച് വാഹനം കെട്ടിനിർത്തുകയായിരുന്നു. ജീപ്പുമായി മറുകരെയെത്തിയ സഞ്ചാരികൾ വെള്ളമൊഴുക്ക് വർധിക്കുന്നതുകണ്ട് തിരികെപ്പോരാൻ ശ്രമിക്കവെ ഒഴുക്കിൽപ്പെടുകയായിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം.
പാറയിൽ ഷാജി, തടത്തിനരികത്ത് സുനിൽ, ചെറുവള്ളിൽ വർഗീസ്, അമ്പാട്ട് രതീഷ്, കളരിയ്ക്കൽ സത്യൻ, മണ്ടനാൽ സജി , ചെമ്പരത്തിയിൽ മോളി എന്നിവരാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Join Our Whats App group
https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV
Post A Comment: