ഇടുക്കി: സ്വത്ത് തർക്കത്തിന്‍റെ പേരിൽ യുവാവിനെ നടുറോഡിൽ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി 28 വർഷത്തിനു ശേഷം പിടിയിൽ. ഇടുക്കി കുമളി ചെങ്കരയിൽ 1997ൽ നടന്ന കൊലപാതകത്തിലാണ് 28 വർഷത്തിനു ശേഷം അറസ്റ്റുണ്ടായിരിക്കുന്നത്.
തമിഴ്‌നാട്ടിലെ തേനി വരശനാട് കാമരാജപുരം സ്വദേശി മഹാദേവന്‍ (44) ആണ് അറസ്റ്റിലായത്. ചെങ്കര ആറ്മുക്ക് സ്വദേശി ഗണേശന്‍ (18) കൊല്ലപ്പെട്ട കേസിലെ നാലാം പ്രതിയാണ് മഹാദേവന്‍.
97 ജൂണ്‍ ഏഴിന് വൈകിട്ട് ഏഴോടെ ചെങ്കര ഭാഗത്തായിരുന്നു സംഭവം. പ്രതികളെല്ലാവരും ചേര്‍ന്ന് ഗണേശനെ അടിച്ചും കത്തിക്ക് കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവം നടന്ന സമയത്ത് പ്രതികള്‍ക്കെല്ലാം ഇരുപതിനോടടുത്ത പ്രായമായിരുന്നു.
കൊല്ലപ്പെട്ട ഗണേശന്റെ മൂത്ത സഹോദരനായ ലിംഗം, അടുത്ത ബന്ധുക്കളായ ധനരാജ്, ബാലചന്ദ്രര്‍ എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികള്‍. ഇവര്‍ നേരത്തേ പിടിയിലായിരുന്നെങ്കിലും നാലാം പ്രതിയായ മഹാദേവന്‍ സംഭവത്തിന് ശേഷം കടന്നു കളയുകയായിരുന്നു. മഹാദേവനടക്കം പ്രതികളെല്ലാം അടുത്ത ബന്ധുക്കളാണ്. ചെങ്കരയിലെ സ്വത്ത് സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലക്ക് കാരണം.
ഒളിവിൽ പോയ മഹാദേവന് തമിഴ്നാട്ടിൽ ഭാര്യയും രണ്ട് കുട്ടികളുമുണ്ടായിരുന്നു. തമിഴ്നാട്ടിലെ അധികമാരും ശ്രദ്ധിക്കപ്പെടാത്ത സ്ഥലത്തായിരുന്നു ഇയാൾ കുടുംബമായി കഴിഞ്ഞുവന്നിരുന്നത്.
ജില്ലാ പോലീസ് മേധാവി റ്റി.കെ. വിഷ്ണുവിന്‍റെ നിര്‍ദ്ദേശപ്രകാരം പീരുമേട് ഡി.വൈ.എസ്.പി വിശാല്‍ ജോണ്‍സണ്‍, കുമളി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.എസ്. സുജിത് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു പ്രതിക്ക് വേണ്ടിയുള്ള തെരെച്ചില്‍ ആരംഭിച്ചത്.
Join Our Whats App group
Post A Comment: