ഇടുക്കി ജില്ലയിലെ തന്നെ പ്രധാന പാതയായ കുട്ടിക്കാനം- കട്ടപ്പന മലയോര ഹൈവേ നിർമാണത്തിൽ ജില്ലാ ഭരണകൂടവും സർക്കാരും എന്തിനാണ് കരാറുകാരെ ഭയക്കുന്നതെന്ന ചോദ്യമാണ് നാനാകോണുകളിൽ നിന്നും ഉയരുന്നത്.
പാത നിർമാണത്തിന്‍റെ ആരംഭം മുതൽ നിർമാണത്തിലെ അപാകതകളെ കുറിച്ച് ഒട്ടേറെ ആക്ഷേപങ്ങളും പരാതികളും ഉയർന്നിട്ടുണ്ടെങ്കിലും ഇതൊന്നും ചെവിക്കൊള്ളാൻ അധികാര കേന്ദ്രങ്ങൾ ഒന്നും തയാറായിട്ടില്ല.
പാതയുടെ രണ്ടാം ഘട്ട നിർമാണമാണ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. കെ. ചപ്പാത്ത് മുതൽ കട്ടപ്പന വരെയുള്ള ഈ നിർമാണത്തിൽ അടിമുടി അപാകതകൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
പരാതികളുമായി വ്യാപാരികളും സന്നദ്ധ സംഘടനകളും പരിസര വാസികളും രംഗത്തെത്തിയിട്ടുണ്ട്. വകുപ്പ് മന്ത്രിക്കും ജില്ലാ കലക്റ്റർക്കുമടക്കം നിരവധി പരാതികൾ നൽകിയിട്ടുമുണ്ട്. നിരന്തരം മാധ്യമങ്ങൾ വാർത്ത നൽകുന്നുണ്ട്. എന്നിട്ടും റോഡ് പണിയിൽ കാരാറുകാരുടെ തന്നിഷ്ടം മാത്രമാണ് നടപ്പാകുന്നത്.
കഴിഞ്ഞ ദിവസം കട്ടപ്പനക്ക് സമീപം നരിയംപാറയിൽ റോഡിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണത് ഒരു വീടിന്‍റെ മുമ്പിലേക്കാണ്. കരാറുകാർ റോഡിലെ ക്രാഷ് ബാരിയർ സ്ഥാപിച്ച സ്ഥലത്ത് കോൺക്രീറ്റ് ചെയ്യാതെ വിട്ടതാണ് അപകടത്തിനു കാരണമായത്.
കഴിഞ്ഞ മഴയിൽ റോഡിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. നിർമാണം നടക്കുന്ന മേഖലകളിലെ പല ടൗണുകളിലും ഓട നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ല. വർഷങ്ങളായി വ്യാപാര സ്ഥാപനങ്ങൾ ഇതിനെ തുടർന്ന് നഷ്ടം നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഒരു വർഷം മുമ്പ് നിർമാണം പൂർത്തിയാകേണ്ടിയിരുന്ന റോഡ് പണി ഇനിയും പൂർത്തിയാകാത്തതിനു പിന്നിലും കരാറുകാരുടെ മെല്ലെപ്പോക്ക് നയമാണ്. കഴിഞ്ഞ ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ കരാറുകാർ റോഡിലെ ടാർ ഇളക്കിമാറ്റിയതിനെ തുടർന്ന് നിരവധി വാഹനങ്ങളാണ് അപകടത്തിൽപെട്ടത്.
വിഷയം വലിയ വിവാദമായെങ്കിലും ജില്ലാ ഭരണകൂടമോ സർക്കാരോ വിഷയത്തിൽ ഇടപെട്ടിട്ടില്ല. ആളുകളുടെ ജീവനുവരെ ഭീഷണിയായിട്ടും ഇക്കാര്യങ്ങളിൽ ഭരണകൂടങ്ങൾ കാണിക്കുന്ന അനാസ്ഥയാണ് പൊതുജനങ്ങളെ ദുരിതത്തിലാക്കുന്നത്.
സംരക്ഷണ ഭിത്തി ഇടിഞ്ഞ ഭാഗത്ത് 15 ദിവസം മുമ്പാണ് ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ചത്. ഇതിന്‍റെ തൂണുകള്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് ഉറപ്പിച്ചിരുന്നില്ല. പിന്നീട് കോണ്‍ക്രീറ്റ് ചെയ്യാന്‍ സാധിക്കുംവിധമാണ് തൂണുകള്‍ മണ്ണില്‍ ഉറപ്പിച്ചിരുന്നത്. ഈ ഭാഗത്തുകൂടി മഴവെള്ളം കുത്തിയൊലിച്ചതാണ് മണ്ണിടിച്ചിലിനുകാരണം.
മലയോര ഹൈവേ നിർമാണത്തിൽ പലയിടത്തും അശാസ്ത്രീയമായിട്ടാണ് നിർമാണം നടക്കുന്നതെന്ന് വിദഗ്ദർ അടക്കം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യത്തിലൊന്നും കരാറുകാരെ നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം അടക്കം തയാറായിട്ടില്ല. റോഡ് കടന്നുപോകുന്ന മണ്ഡലങ്ങളിലെ ജനപ്രതിനിധികളും വിഷയത്തിൽ ഇടപെടുന്നില്ലെന്നതാണ് ഏറെ രസകരം.
ജനങ്ങളുടെ ജീവനും സ്വത്തിനും മുൻഗണന നൽകുകയാണെങ്കിൽ ഇത്തരം ദുരന്തങ്ങൾ ഇനിയും ഉണ്ടാകാതിരിക്കാൻ അധികാരത്തിലുള്ളവർ ശ്രദ്ധിക്കണമെന്നതാണ് പ്രദേശവാസികൾക്കും ചൂണ്ടിക്കാണിക്കാനുള്ളത്.
Join Our Whats App group
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
അമ്പട മൂർഖാ...... കട്ടപ്പന നഗരത്തിൽ നിർത്തിയിട്ട സ്കൂട്ടറിനുള്ളിൽ മൂർഖൻ... വീഡിയോ
Post A Comment: