മാറുന്ന കാലത്തും മാറ്റമില്ലാത്തതായി തുടരുന്ന ഒന്നാണ് നമ്മുടെ നാട്ടിലെ വൈദ്യുതി വകുപ്പ്. മാനത്ത് കാർ മേഘം കണ്ടാൽ വൈദ്യുതി മുടങ്ങുന്ന പഴഞ്ചൻ സമ്പ്രദായത്തിൽ നിന്നും സംസ്ഥനത്തെ വൈദ്യുതി വകുപ്പിന് തെല്ലും മാറ്റം വന്നിട്ടില്ല.
ഏഷ്യയിലെ തന്നെ മികച്ച വൈദ്യുത പദ്ധതിയായ ഇടുക്കി അടക്കം നിരവധി വൈദ്യുത പദ്ധതികൾ സ്വന്തമായുള്ള നാട്ടിലാണ് മഴക്കാറ് കണ്ടാൽ അഞ്ചും ആറും ദിവസം വൈദ്യുതിയില്ലാത്ത സ്ഥിതിയുള്ളത്.
കഴിഞ്ഞ ആഴ്ച്ചയിൽ പെയ്‌ത തീവ്ര മഴയിൽ ഇടുക്കി ജില്ലയിലെ പല ഭാഗങ്ങളും ദിവസങ്ങളോളം ഇരുട്ടിലായി. ചിലയിടങ്ങളിൽ ഇതുവരെയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ലെന്നതാണ് പുറത്തു വരുന്ന വിവരം.
വേനൽക്കാലത്ത് ടച്ച് വെട്ടിന്‍റെ പേരിൽ വൈദ്യുതി തടസപ്പെടുത്തുക... മഴക്കാലത്ത് ടച്ച് വീണ് വൈദ്യുതി മുടങ്ങുകയെന്ന പതിവ് കാഴ്ച്ചകളാണ് ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്.
ഈ സ്ഥിതിക്ക് ഏതു കാലത്ത് മാറ്റമുണ്ടാകുമെന്നാണ് സാധാരണക്കാരായ ഉപഭോക്താക്കൾ ചോദിക്കുന്നത്. സാധാരണ ബൾബ് മാറി എൽഇഡി വരെ എത്തിയിട്ടും വൈദ്യുതി ബില്ല് കൂടുന്നതല്ലാതെ കുറഞ്ഞിട്ടില്ല. ബില്ലടക്കാൻ ഒരു മണിക്കൂർ വൈകിയാൽ ഫ്യൂസ് ഊരാൻ അപ്പോൾ തന്നെ ഉദ്യോഗസ്ഥർ എത്തും.
ഈ ആർജവം വൈദ്യുതി നൽകുന്നതിൽ ഈ ഉദ്യോഗസ്ഥർ എന്തേ കാട്ടുന്നില്ലെന്നതാണ് സംശയം. ഇടുക്കി ജില്ലയിലെ വൈദ്യുതി വകുപ്പ് ഓഫീസുകളിൽ മറ്റൊരു പ്രത്യേകതയുമുണ്ട്. വൈദ്യുതി മുടങ്ങിയാൽ വൈദ്യുത വകുപ്പിലെ ഫോൺ താനേ ബിസി ടോണിലേക്ക് മാറും. വൈദ്യുതി ബന്ധം പുനസ്ഥാപിക്കുമ്പോൾ താനേ ഫോൺ സാധാരണ നിലയിലും. ഇതൊരു നൂതന കണ്ടു പിടുത്തമാണെന്നാണ് നാട്ടിലെ പിള്ളേരുടെ അടക്കം പറച്ചിൽ.
ഓരോ വർഷവും കോടിക്കണക്കിനു രൂപയാണ് വൈദ്യുത വകുപ്പിൽ അറ്റകുറ്റപ്പണികൾക്കും പോസ്റ്റ് മാറുന്നതിനും മറ്റുമായി ചിലവഴിക്കുന്നത്. എന്നാൽ ഇപ്പോഴും മിക്കയിടത്തും നാട്ടിയിരിക്കുന്നത് ഒടിഞ്ഞു തൂങ്ങിയ പോസ്റ്റുകളാണ്.
ഓരോ ഭരണകൂടങ്ങൾ വരുമ്പോഴും ഓരോ പദ്ധതികൾ കൊണ്ടുവന്ന് കോടികൾ പൊടിക്കുന്നതല്ലാതെ വൈദ്യുതി മുടങ്ങാതെ ലഭിക്കുന്നതിനുള്ള നടപടിയൊന്നും വകുപ്പിന് ഇല്ലെന്നതാണ് യാഥാർഥ്യം. വൈദ്യുതി പണമടക്കുന്ന ഉപഭോക്താവിന് മുടങ്ങാതെ കൊടുക്കുന്നതിനാണ് വൈദ്യുതി വകുപ്പ് എന്ന ചിന്ത ഉദ്യോഗസ്ഥർക്കുമില്ല. വൈദ്യുതി നൽകുന്നത് ഔദാര്യമായിട്ടാണ് വകുപ്പിലെ ചില ഉദ്യോഗസ്ഥരെങ്കിലും കണക്കാക്കുന്നത്.
Join Our Whats App group
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: