അടിമാലി: ബസ് ഉടമയുടെ മരണത്തിൽ കലാശിച്ച കത്തിക്കുത്തിന്‍റെ നടുക്കത്തിലാണ് അടിമാലി. ഇന്നലെയാണ് അടിമാലി ബസ് സ്റ്റാൻഡിൽ വച്ച് ബൈസൺവാലി നടുവിലാം കുന്നിൽ ബോബൻ ജോർജ് കുത്തേറ്റ് മരിക്കുന്നത്. മറ്റൊരു ബസിലെ ജീവനക്കാരനായ മനീഷാണ് ബോബനെ കുത്തിയത്. രണ്ട് വർഷമായി നിലനിന്നിരുന്ന തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കത്തിക്കുത്തിലേക്ക് നീളുന്നതെന്ന് കണ്ടു നിന്നവർ പറയുന്നു. രക്തം വാർന്ന ബോബൻ കുഴഞ്ഞു വീഴുകയായിരുന്നു.
അതേസമയം രണ്ട് മിനിറ്റിന്‍റെ തർക്കമാണ് കൊലപാതകത്തിലേക്ക് വരെ നയിച്ച പകയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. ചെറുപ്പത്തിലെ വാഹനം ഓടിക്കുന്നതിൽ തത്പരനായിരുന്നു ജോപ്പൻ എന്നു സുഹൃത്തുക്കൾ വിളിക്കുന്ന ബോബൻ. സ്റ്റാൻഡിൽ നിന്നും യാത്രക്കാരെ കയറ്റി ബസ് പുറപ്പെടാൻ രണ്ട് മിനിറ്റ് വൈകിയതിന്‍റെ പേരിലാണ് ബോബനും മനീഷും തമ്മിൽ തർക്കമുണ്ടാകുന്നത്. ആ രണ്ടുമിനിറ്റുകൾക്ക് പക്ഷേ ഒരു ജീവന്‍റെ വില ഉണ്ടാകുമെന്ന് ആരും ഓർത്തില്ല. മേരി മാതാ ബസിന്‍റെ ഉടമയായ ജോപ്പൻ ഇടയ്ക്ക് ബസിന്‍റെ ഡ്രൈവിങ് സീറ്റിലും എത്താറുണ്ട്. അങ്ങനെ ഒരു ദിവസമാണ് ക്രിസ്തുരാജ ബസിലെ ഡ്രൈവറായ മനീഷുമായി തർക്കം ഉണ്ടാകുന്നതും.
അടിമാലി– സേനാപതി റൂട്ടിലാണ് ഇരുവരും സർവീസ് നടത്തിയിരുന്നത്. ബോബൻ ഓടിച്ച ബസ് പുറപ്പെടാൻ രണ്ടുമിനിറ്റ് താമസിച്ചത് മനീഷ് ചോദ്യം ചെയ്തു. ഇതോടെ തർക്കമായി. എന്നാൽ കേവലമൊരു ട്രിപ്പ് തർക്കം രണ്ടുവർഷത്തോളം ഇരുവരെയും ശത്രുക്കളാക്കുമെന്ന് വഴക്കിന് ഇരുപക്ഷവും ചേർന്നവർ ഓർത്തില്ല. പിന്നീട് ബോബൻ ബസ് ഓടിക്കാനെത്തുമോമ്പോഴെല്ലാം ഇരുവരും ഉരസാറുണ്ട്. ഇതിനിടെ ബോബനെ മദ്യം കൈവശം വച്ചതിന് പൊലീസ് പിടിച്ചത് മനീഷ് ഒറ്റിയതാണെന്ന സംശയവും ശത്രുത വർധിപ്പിച്ചു. വഴക്ക് ഒത്തുതീർക്കാനുള്ള ശ്രമം പക്ഷേ കൊലപാതകത്തിലേക്ക് കടക്കുകയായിരുന്നു.
അതേസമയം ബോബൻ വിട പറഞ്ഞതോടെ അനാഥമായത് പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളും ബോബനെ ആശ്രയിച്ച് കഴിഞ്ഞിരുന്ന കുടുംബവുമാണ്. മൂന്ന് പെൺമക്കളും ഭാര്യയും അടങ്ങുന്നതാണ് ബോബന്‍റെ കുടുംബം. ജൂവൽ (6), ജൊവാന (4), ജോ (2) എന്നിവരാണ് മക്കൾ. ഇന്നലെ ഭാര്യയോടും മക്കളോടും യാത്ര പറഞ്ഞ് വൈകിട്ട് തിരികെ എത്താം എന്നറിയിച്ച് അടിമാലിയിലേക്ക് പോരുമ്പോൾ മരണത്തിലേയ്ക്കാണ് യാത്രയെന്ന് ഭാര്യ റിനിയും മക്കളും കരുതിയതേ ഇല്ല.
Post A Comment: