കോട്ടയം: ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകവെ കോവിഡ് രോഗിയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. പീഡനത്തിനു ശേഷം ആശപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും തക്ക സമയത്ത് സമീപത്തുണ്ടായിരുന്നവർ ഇടപെട്ടതിനാൽ അതിനെയും അതിജീവിച്ചു. ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചുവരുകയാണ് യുവതി. ആദ്യമായി തനിക്ക് നേരിട്ട ദുരനുഭവത്തെകുറിച്ചും യുവതി വെളിപ്പെടുത്തുകയാണ്.
മലയാളത്തിലെ പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് യുവതി താൻ നേരിട്ട ദുരനുഭവങ്ങൾ ആദ്യമായി തുറന്നു പറയുന്നത്. പീഡനത്തിന് ഇരയായ തന്നോട് ആരും കരുണകാണിച്ചില്ലെന്നും യുവതി പറയുന്നുണ്ട്. തെളിവെടുപ്പിന്‍റെ ഭാഗമായ ശാരീരിക പരിശോധനയായിരുന്നു ഏറ്റവും വേദനിപ്പിച്ചത്. ആരും തന്നോട് ദയ കാണിച്ചില്ല. നടന്ന കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചു പറയേണ്ടി വന്നു. ദേഹ പരിശോധനയ്ക്ക് വഴങ്ങാനുള്ള മാനസികാവസ്ഥ ആയിരുന്നില്ല തനിക്ക്.
ശരീരം അനക്കാൻ കഴിയാത്ത അവസ്ഥയിൽ തുടരെ അപമാനിക്കപ്പെട്ടതുപോലെയാണ് തോന്നിയത്. ഒപ്പമുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ പോലും വഴക്ക് പറഞ്ഞു. പരിശോധനയ്ക്ക് തയാറാകാൻ അവർ ബലം പ്രയോഗിച്ചു. ഒടുവിൽ ഏതോ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഫോണിൽ വിളിച്ചു. മോളേ കേസ് നിലനിൽക്കണമെങ്കിൽ തെളിവ് വേണം. അതിന് ഇതേ വഴിയുള്ളു എന്ന് പറഞ്ഞു. അങ്ങനെയാണ് താൻ അതിനു തയാറായതെന്നും യുവതി പറയുന്നു.
ഇതിനിടെ പീഡിപ്പിച്ചവനുമായി താൻ നേരത്തെ അടുപ്പത്തിലാണെന്ന് വരെ കഥകൾ പരന്നു. ഇതേകാര്യം പറഞ്ഞ് അയാളുടെ പാർട്ടിക്കാരെന്ന് സ്വയം പരിചയപ്പെടുത്തി ചിലർ വിളിച്ചുകൊണ്ടിരുന്നു. തുടർ ചികിത്സയ്ക്കായി അമ്മയ്ക്കും അനിയത്തിക്കുമൊപ്പം കോട്ടയം മെഡിക്കൽ കോളെജിലെത്തി. അവിടെയും പലയിടത്തു നിന്നും കുറ്റപ്പെടുത്തൽ. ഞാൻ കാരണം എല്ലാവർക്കും നാണക്കേടായെന്ന് ഒപ്പമുള്ളവർ കൂടി പറഞ്ഞതോടെ നിലതെറ്റി.
കോവിഡ് മൂർഛിച്ചു. മാനസിക സമ്മർദം വർധിച്ചതിനെ തുടർന്നാവാം പ്രമേഹവും പിടിപെട്ടു. എല്ലാവരും കുറ്റപ്പെടുത്തിയതോടെ ജീവിക്കേണ്ട എന്നു തീരുമാനിച്ചു. ആശുപത്രി മുറിയിലെ ഫാനിൽ കുടുക്കിട്ടു. പക്ഷേ മുറിയിലെ ജനാലയിലൂടെ ആരോ ഇതു കണ്ടു അവരെന്നെ രക്ഷപെടുത്തിയെന്നും യുവതി പറയുന്നു.
(കടപ്പാട്)
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: