ലാഹോർ: വീട്ടിൽ ഒറ്റയ്ക്കായിരിക്കെ 13കാരിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം കഴിച്ച 44 കാരൻ അറസ്റ്റിൽ. കഴിഞ്ഞ ഒക്ടോബര്‍ 13 നാണ് കറാച്ചിയിലുള്ള തന്‍റെ വീട്ടിൽ നിന്നും ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ഈ ബാലികക്ക് 18 വയസുണ്ടെന്ന കൃത്രിമ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ഭര്‍ത്താവെന്ന് സ്വയം വിശേഷിപ്പിക്കുന്ന വ്യക്തി പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി. പ്രായപൂര്‍ത്തിയായെന്നും, സ്വമേധയാ മതം മാറി തന്നെ വിവാഹം കഴിച്ചെന്നും അവകാശവാദവും ഉന്നയിച്ചു.
എന്നാല്‍ ലാഹോറിലും കറാച്ചിയിലും ഇതിനെതിരേ ശക്തമായ പ്രതിഷേധം നടന്നുവെങ്കിലും വിവാഹ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ച കോടതി പെണ്‍കുട്ടി സ്വമേധയാ മതം മാറിയതാണെന്നും ഉറപ്പിച്ചു. വിചാരണയ്ക്കിടയില്‍ ബാലിക തന്‍റെ അമ്മയുടെ അടുത്തേക്ക് ഓടിയണയാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവെന്ന് അവകാശപ്പെടുന്ന 44കാരന്‍ അവളുടെ കൈയില്‍ പിടിച്ചു വലിച്ചു കൊണ്ടു പോവുകയായിരുന്നു. എന്നാല്‍ ഇതിനെതിരേ ഒരു നടപടിയ്ക്കും കോടതി മുതിര്‍ന്നില്ല.
വിവാഹ സര്‍ട്ടിഫിക്കറ്റില്‍ പെണ്‍കുട്ടിക്ക് 18 വയസ് എന്നാണ് കാണിക്കുന്നതെങ്കിലും രക്ഷകര്‍ത്താക്കള്‍ ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം കുട്ടിക്ക് 13 വയസ് മാത്രമാണ്. അതും കോടതിയുടെ പരിഗണനയില്‍ വന്നില്ല. മാത്രമല്ല, കേസിനു പോയശേഷം ആര്‍സുവിന്‍റെ മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്ന ജോലിയും നഷ്ടമായിരുന്നു. തുടര്‍ന്ന് പ്രചാരണ ഗ്രൂപ്പുകളില്‍ മറ്റും ശക്തമായ രീതിയിലാണ് പൊതുജനങ്ങളുടെ പ്രതിഷേധവും സമ്മര്‍ദ്ദവും ഉണ്ടായത്.
അഞ്ചു ദിവസത്തിനകം കൗമാരക്കാരിയെ കണ്ടെത്തി അഭയകേന്ദ്രത്തിലേക്ക് മാറ്റാന്‍ സിന്ധ് ഹൈക്കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം പെണ്‍കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തുകയും തട്ടിക്കൊണ്ടുപോയ അലി അസ്ഹറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നവംബര്‍ 5ന് സിന്ധ് ഹൈക്കോടതിയില്‍ കോടതി വാദം കേള്‍ക്കുന്നതുവരെ 13 വയസുകാരി സംരക്ഷണ കസ്റ്റഡിയില്‍ തുടരും.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: