മൈസൂർ: വിവാഹത്തിനു മുമ്പ് നടന്ന പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടിനിടെ കുട്ടവഞ്ചി മറിഞ്ഞ് യുവാവും പ്രതിശ്രുത വധുവും മരിച്ചു. മൈസൂരു സ്വദേശികളായ ചന്ദ്രു (28), ശശികല (20) എന്നിവരാണ് മരിച്ചത്. നവംബർ 22നാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി കഴിഞ്ഞദിവസം ബന്ധുക്കൾക്കൊപ്പമാണ് ഇവർ ടൂറിസ്റ്റ് കേന്ദ്രമായ തലക്കാട് എത്തിയത്.
കാവേരി നദിയില്‍ യാത്രയ്ക്കായി ഒരു ബോട്ട് ആവശ്യപ്പെട്ട് ഇവിടെ ഒരു റിസോർട്ടിനെ സമീപിച്ചെങ്കിലും ബോട്ടുകൾ താമസക്കാർക്ക് മാത്രമെ നൽകു എന്നിവർ അറിയിച്ചതിനെ തുടർന്നാണ് കുട്ടവഞ്ചി തെരഞ്ഞെടുത്തതെന്നാണ് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. കുടുംബവുമൊത്ത് ആദ്യം നദി കടന്നെങ്കിലും ചന്ദ്രുവും ശശികലയും ഒരുതവണ കൂടി നദിയിൽ സഞ്ചരിക്കാനിറങ്ങുകയായിരുന്നു.
കുടുംബാംഗങ്ങൾ ഇരുവരുടെയും ചിത്രങ്ങളും പകര്‍ത്താൻ തുടങ്ങി. കരയില്‍ നിന്നും 10-15 മീറ്റർ ദൂരത്തെത്തിയപ്പോൾ യുവാവ് വഞ്ചിക്കുള്ളിൽ എഴുന്നേറ്റ് നിൽക്കാൻ ശ്രമിച്ചു. ഇതാണ് ദുരന്തത്തിൽ കലാശിച്ചത്. വഞ്ചിയുടെ നില തെറ്റുകയും അത് മറിയുകയും ആയിരുന്നു. നീന്തൽ വശമില്ലാത്ത യുവാവും യുവതിയും മുങ്ങിത്താണു. വഞ്ചി തുഴഞ്ഞിരുന്നയാൾ നീന്തി കരയ്ക്കു കയറുകയും ചെയ്തു.
Post A Comment: