ഇടുക്കി: ഹോട്ടൽ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്‌ത് വിട്ടയച്ച ചുമട്ടു തൊഴിലാളിയെ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന നരിയംപാറ സ്വദേശിയായ മുല്ലവന രാജീവാ (46)ണ് മരിച്ചത്. കട്ടപ്പന നഗരത്തിലെ ചുമട്ടുതൊഴിലാളിയായിരുന്നു രാജീവ്. നഗരത്തിലെ ഹോട്ടൽ ജീവനക്കാരനുമായി കഴിഞ്ഞ മാസം രാജീവ് സംഘർഷം ഉണ്ടായിരുന്നു.
സംഘർഷത്തിൽ ഹോട്ടൽ ജീവനക്കാരന്‍റെ കൈയും കാലും ഒടിഞ്ഞെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ രാജീവിനെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്‌തു. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസമായി ഇയാൾ വീട്ടിൽ എത്തിയിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് ഇയാളെ കട്ടപ്പനയ്ക്ക് സമീപത്തുള്ള ആനകുത്തി മലയിലെ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ഇയാൾ കഴിഞ്ഞ ദിവസങ്ങളിൽ എവിടെയായിരുന്നുവെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കും. മൃതദേഹത്തിന്‍റെ പഴക്കം സംബന്ധിച്ച് പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ വ്യക്തമാകു. നിലവിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: