ന്യൂയോർക്ക്: ഹണിമൂൺ ആഘോഷത്തിനിടെ നവദമ്പതികൾ കടലിൽ മുങ്ങി മരിച്ചു. യു.എസിൽ താമസിക്കുന്ന മുഹമ്മദ് മാലിക് (35), ഭാര്യ ഡോ. നൂര്‍ ഷായും (26) എന്നിവരാണ് മരിച്ചത്. വിവാഹം കഴിഞ്ഞതിന്‍റെ നാലാം ദിവസമായിരുന്നു ദുരന്തം. കരീബിയന്‍ ദ്വീപിലെ ആഘോഷത്തിനിടെയാണ് അപകടം ഉണ്ടായത്. മാന്‍ഹട്ടണില്‍ കോര്‍പ്പറേറ്റ് അറ്റോര്‍ണിയായിരുന്നു മുഹമ്മദ് മാലിക്. കഴിഞ്ഞ ഒക്ടോബര്‍ 24ന് ആയിരുന്നു ന്യൂയോര്‍ക്ക് ലംഗോണ്‍ ഹെല്‍ത്തിലെ സര്‍ജിക്കല്‍ റെസിന്‍റായ നൂര്‍ ഷായും മുഹമ്മദ് മാലിക്കുമായുള്ള വിവാഹം നടക്കുന്നത്.
ഇരുവരും പാക് വംശജരാണ്. വിവാഹത്തിന് ശേഷം ബഹാമാസിലെ തുര്‍ക്ക്‌സ് ആന്‍ഡ് കയ്‌ക്കോസ് ഐലന്‍ഡ് റിസോര്‍ട്ടിലാണ് ഇവര്‍ കഴിഞ്ഞത്. റിസോര്‍ട്ടില്‍ താമസിക്കുന്നതിനിടെ ഒക്ടോബര്‍ 28ന് ആയിരുന്നു അപകടം സംഭവിച്ചത്. കടലില്‍ നെഞ്ചൊപ്പമുള്ള വെള്ളത്തില്‍ നീന്തുന്നതിനിടെ വേലിയേറ്റത്തില്‍ പെട്ട് ഇരുവരും മുങ്ങിത്താഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി ഉടന്‍ തന്നെ സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. റിസോര്‍ട്ട് അധികൃതര്‍ക്ക് എതിരെ മാലിക്കിന്‍റെ കുടുംബം രംഗത്ത് എത്തി. അപകടകരമായ വേലിയേറ്റം ഉള്ള സ്ഥലത്ത് അപായ മുന്നറിയിപ്പുകള്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് വിമര്‍ശനം ഉണ്ടായത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് എല്ലാ പിന്തുണയും സഹായവും നല്‍കി വരുന്നുണ്ടെന്നും അവരുടെ സ്വകാര്യത മാനിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നുമാണ് ഇവര്‍ വ്യക്തമാക്കിയത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/CcDkcl2MFtNClqIMiX8Hv9
Post A Comment: