മെൽബൺ: കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ വെളിപ്പെടുത്തി നിരവധി സ്ത്രീകളാണ് രംഗത്ത് വന്നിട്ടുള്ളത്. രഹസ്യമായി സൂക്ഷിച്ചിരുന്ന പല സത്യങ്ങളും തുറന്നു പറയാൻ ഇന്നത്തെ സമൂഹം സ്ത്രീകൾക്ക് ധൈര്യം പകർന്നു നൽകുന്നുമുണ്ട്. സമാനമായ ഒരു സംഭവമാണ് ഓസ്ട്രേലിയയിലെ മെൽബണിൽ നിന്നും പുറത്തു വരുന്നത്. സ്വന്തം പിതാവ് തന്നെ പീഡനത്തിനിരയാക്കിയെന്ന വെളിപ്പെടുത്തലാണ് മെല്‍ബണ്‍ സ്വദേശിയായ ജെയിം ലീ പേയ്‌ജ് എന്ന യുവതി വെളിപ്പെടുത്തുന്നത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ജെയിം താന്‍ അനുഭവിച്ച കടുത്ത അനുഭവങ്ങളെ കുറിച്ച് തുറന്ന് സംസാരിച്ചത്.
ജെയിം പറയുന്നത് ഇങ്ങനെ
തനിക്ക് പന്ത്രണ്ട് വയസുള്ളപ്പോഴാണ് ആദ്യമായി അഛന്‍ ലൈംഗികാവശ്യത്തിനായി തന്നെ സമീപിച്ചത്. അന്ന് എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാന്‍ പോലും തനിക്കായില്ലെന്നും ജെയിം പറയുന്നു. 'അഛന്‍ പൊതുവേ ഞങ്ങളെയൊന്നും അങ്ങനെ ശ്രദ്ധിക്കാറില്ല. അന്ന് അഛന്‍ കളിക്കാന്‍ വിളിച്ചപ്പോള്‍ സത്യത്തില്‍ എനിക്ക് വലിയ സന്തോഷമാണ് തോന്നിയത്. ഒടുവില്‍ അഛന്‍ ഞങ്ങളെ പരിഗണിക്കാന്‍ തുടങ്ങിയല്ലോ എന്ന ചിന്ത. എന്നാല്‍ വൈകാതെ തന്നെ കളി കാര്യമായി. എനിക്ക് പേടിയും വേദനയും അനുഭവപ്പെടാന്‍ തുടങ്ങി. എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസിലാക്കാനായില്ല.'- ജെയിം പറയുന്നു.
ഡേവിഡ് ഹുഡ്‌സണ്‍ എന്ന 'പീഡോഫൈല്‍' പിന്നീട് ഇതൊരു പതിവാക്കി. പ്രതിരോധിക്കാന്‍ പോയിട്ട് വാ തുറന്ന് ശബ്‌ദിക്കാൻ പോലും ആകുമായിരുന്നില്ല ജെയിമിന്. 'അന്നൊക്കെ ഞാന്‍ തലയിണക്ക് താഴെ കുറച്ച് പൈസ സൂക്ഷിക്കും. അഛന്‍റെ പീഡനം സഹിക്കാന്‍ പറ്റാതാകുമ്പോള്‍ ആ വിവരം ആരെയെങ്കിലും ഫോണില്‍ വിളിച്ചറിയിക്കാനായിരുന്നു പൈസ. ആരെങ്കിലുമൊക്കെ എന്നെ സഹായിക്കാന്‍ വരുമെന്ന് തന്നെ ഞാന്‍ പ്രതീക്ഷിച്ചു. എന്നാല്‍ ആരും വന്നില്ല'- ജെയിമിന്‍റെ വാക്കുകള്‍.
തുടര്‍ച്ചയായി നാല് വര്‍ഷമാണ് ജെയിം തൻ്റെ പിതാവിന്‍റെ പീഡനങ്ങളെ അനുഭവിച്ച് ജീവിച്ചത്. നാല് വര്‍ഷമായപ്പോഴേക്കും മറ്റൊരു സത്യം ജെയിം മനസിലാക്കി. തൻ്റെ അര്‍ധ സഹോദരിയായ കരോളിനേയും ഹുഡ്‌സണ്‍ സമാനമായി പീഡിപ്പിക്കുന്നുണ്ട്. അങ്ങനെ ഇരുവരും തങ്ങളുടെ അനുഭവങ്ങള്‍ പരസ്‌പരം തുറന്നു പറഞ്ഞു. സംഭവം പൊലീസില്‍ അറിയിക്കാമെന്നും അഛനെതിരെ പരാതി നല്‍കാമെന്നും ആദ്യം പറഞ്ഞത് കരോള്‍ ആയിരുന്നു. അങ്ങനെ ഇരുവരും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. കേസ് ഫയല്‍ ചെയ്യപ്പെട്ടെങ്കിലും കോടതിയില്‍ വന്ന് മൊഴി നല്‍കാന്‍ കരോള്‍ ഉണ്ടായില്ല. അവളെ ഹുഡ്‌സണ്‍ വെടിവച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും ഹുഡ്‌സണ്‍ മരിക്കാതെ രക്ഷപ്പെട്ടു.
കരോളിന്‍റെ കൊലപാതക ക്കേസില്‍ അയാള്‍ 19 വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടെങ്കിലും ലൈംഗിക അതിക്രമ കുറ്റത്തിൽ നിന്ന് അയാള്‍ രക്ഷപ്പെട്ടിരുന്നു. പരാതിക്കാരിയും പ്രധാന സാക്ഷിയുമായിരുന്ന കരോള്‍ മരിച്ചതിനെ തുടര്‍ന്നാണ് കേസ് എങ്ങുമെത്താതെ ഉപേക്ഷിക്കപ്പെട്ടത്. എന്നാല്‍ 2018 ഓടെ ജെയിം താന്‍ അഛനില്‍ നിന്ന് നേരിട്ട ക്രൂര പീഡനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞു കൊണ്ട് രംഗത്തെത്തി. അങ്ങനെ വീണ്ടും ഹുഡ്‌സണെതിരെ ലൈംഗികാതിക്രമക്കുറ്റം ചുമത്തപ്പെട്ടു.
കൊലക്കുറ്റത്തിലും ഈ കേസിലുമായി വര്‍ഷങ്ങളുടെ തടവ് വിധിക്കപ്പെട്ടുവെങ്കിലും അപ്പീലില്‍ ശിക്ഷാ ഇളവ് അനുവദിക്കപ്പെട്ടു. 'എനിക്ക് നീതി ലഭിച്ചതായി തോന്നുന്നില്ല. ഇവിടത്തെ നിയമവ്യവസ്ഥ അത്തരത്തിൽ ഉള്ളതാണ് എന്നാണ് എൻ്റെ തോന്നല്‍...'- ജെയിം പറയുന്നു.
ഇപ്പോള്‍ ജെയിമിന് നാല്‍പത് വയസായി. തൻ്റെ യഥാര്‍ഥ പേരും താൻ അനുഭവിച്ച ഭീകരമായ അനുഭവങ്ങളും പൊതു മധ്യത്തില്‍ വെളിപ്പെടുത്താനുള്ള അനുമതിക്കായി എട്ട് മാസത്തോളം നീണ്ട നിയമ പോരാട്ടത്തിലായിരുന്നു ജെയിം. വിക്ടോറിയന്‍ കുടുബാംഗങ്ങളായവര്‍ക്ക് തങ്ങളനുഭവിച്ച ലൈംഗിക പീഡനങ്ങളെ കുറിച്ച് തുറന്നു പറയണമെങ്കില്‍ നിയമത്തിന്‍റെ അനുവാദം തേടിയേ പറ്റൂ.
ജെയിം ഒരു വിക്ടോറിയന്‍ കുടുംബാംഗമായതിനാല്‍ അവര്‍ക്കും താന്‍ അനുഭവിച്ച അതിക്രമങ്ങളെ കുറിച്ച് സംസാരിക്കാന്‍ കോടതിയെ സമീപിക്കേണ്ടി വന്നു. 'എനിക്ക് മനസിലാകുന്നില്ല ഈ നിയമങ്ങളൊന്നും. എൻ്റെ പേര്, എൻ്റെ ജീവിതം, എൻ്റെ കഥ. ഇതെല്ലാം പറയാന്‍ ഞാന്‍ ആരുടെ അനുവാദമാണ് തേടേണ്ടത്! ദയവു ചെയ്‌ത് ഞങ്ങളെ പോലുള്ളവരോട് മിണ്ടാതിരിക്കാന്‍ പറയരുത്. പകരം കൂടുതല്‍ പറയൂ, ഞങ്ങള്‍ കേള്‍ക്കാം എന്നാവശ്യപ്പെടൂ.
ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കപ്പെട്ടവരുടെ അവകാശങ്ങൾക്കായി നിയമപോരാട്ടത്തിലാണ് ജെയിം. ഇതിന്‍റെ ആദ്യപടിയെന്നോണമാണ് തൻ്റെ കഥ തുറന്നു പറയാനുള്ള അനുമതി സുപ്രീംകോടതി വരെ പോയി നേടിയെടുത്തത്. തന്നെപ്പോലെ ഒരാളും മോശമായ ബാല്യകാലത്തിന്‍റെ ഓർമകളിൽ നീറിപ്പുകഞ്ഞ് ജീവിക്കരുതെന്നും അനുഭവങ്ങളെ തുറന്നു പറയുമാണുള്ള സ്വാതന്ത്ര്യം പോലുമില്ലാതെ ശ്വാസം മുട്ടി കഴിയരുതെന്നും ജെയിം പറയുന്നു. ഓസ്‌ട്രേലിയയിൽ വലിയ ചർച്ചകൾക്കാണ് ജെയിമിന്‍റെ വെളിപ്പെടുത്തലുകൾ വഴിയൊരുക്കിയത്. നിയമ വ്യവസ്ഥ, കുടുംബ അന്തരീക്ഷം, കുട്ടികളുടെ സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളിലെല്ലാം സമഗ്രമായി കാണേണ്ടതുണ്ടെന്നു ജെയ്‌മിന്റെ അനുഭവങ്ങൾ അധികൃതരെ ഓർമിപ്പിക്കുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: