വാഷിങ്‌ടൺ: അമേരിക്കയിൽ കോവിഡ് വാക്‌സിൻ വിതരണം ഡിസംബറോടെ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. മൂന്നാം ഘട്ട പരീക്ഷണം 95 ശതമാനം വിജയത്തിലെത്തിയതോടെയാണ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസർ ഇക്കാര്യം അറിയിച്ചത്. ഡിസംബർ പകുതിയോടെ യു.എസ്. ഫുഡ് ആൻഡ് ഡ്രഗ്ഗ് അഡ്‌മിനിസ്‌ട്രേഷൻ (യുഎസ് എഫ്ഡിഎ) വാക്‌സിന്‍റെ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫൈസറിന്‍റെ ജർമൻ പങ്കാളിയായ ബയോൺടെക് മേധാവി യുഗുർ സാഹിൻ പറഞ്ഞു.
എല്ലാം നല്ലനിലയിൽ മുന്നോട്ടു പോകുകയാണെങ്കിൽ ഡിസംബർ രണ്ടാം പകുതിയോടെ അനുമതി ലഭിക്കുമെന്ന് കരുതാം. അങ്ങനെയെങ്കിൽ ക്രിസ്‌മസിന് മുൻപായി വാക്‌സിൻ വിതരണം ആരംഭിക്കാൻ കഴിയുമെന്നും യുഗുർ സാഹിൻ വാർത്താ ഏജൻസിയോട് പറഞ്ഞു.
കോവിഡ് വാക്‌സിൻ മൂന്നാംഘട്ട പരീക്ഷണത്തിനൊടുവിൽ നടത്തിയ അന്തിമ വിശകലനത്തിൽ 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി ഫൈസർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ദിവസങ്ങൾക്കകം അന്തിമ അനുമതി തേടി അധികൃതരെ സമീപിക്കാൻ ഒരുങ്ങുകയാണെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. വാക്‌സിൻ മുതിർന്നവർക്കടക്കം രോഗം ബാധിക്കുന്നത് തടഞ്ഞുവെന്നും ഗുരുതര സുരക്ഷാ പ്രശ്‌നങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടി.
അടിയന്തര ആവശ്യത്തിന് വാക്‌സിൻ ഉപയോഗിക്കുന്നതിന് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ മുന്നോട്ടുവച്ച നിബന്ധനകൾ പാലിക്കാനും കഴിഞ്ഞിട്ടുണ്ട്. വാക്‌സിന്‍റെ കാര്യക്ഷമതയും സുരക്ഷിതത്വവും സംബന്ധിച്ച പരീക്ഷണങ്ങളിൽ ലഭിച്ച വിവരങ്ങളെല്ലാം ദിവസങ്ങൾക്കകം യുഎസ് എഫ്ഡിഎക്ക് സമർപ്പിക്കാനാണ് ഫൈസറിന്‍റെ നീക്കം. വാക്‌സിൻ നിർമിക്കുമ്പോൾ പുലർത്തുന്ന ഗുണനിലവാരവുമായി ബന്ധപ്പെട്ട വിവരങ്ങളും അധികൃതർക്ക് കൈമാറും.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: