മധുര: ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനെ തുടർന്ന് പട്ടിണിയിലായ ഭിന്നലിംഗക്കാരിയായ ഡോക്‌ടറെ ഭീക്ഷ യാചിക്കുന്ന നിലയിൽ കണ്ടെത്തി. 2018 ല്‍ മെഡിക്കല്‍ ബിരുദം നേടിയ യുവ ഡോക്ടര്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായതിന് പിന്നാലെയാണ് ജോലിയില്‍ നിന്നും പുറത്താക്കിയത്. തുടര്‍ന്ന് തെരുവിലിരുന്ന് മറ്റ് ഭിന്നലിംഗക്കാര്‍ക്കൊപ്പം ഭിക്ഷ തേടുകയായിരുന്നു. മധുര നഗരത്തില്‍ ഭിന്നലിംഗക്കാരായ ആള്‍ക്കാര്‍ വഴിയാത്രക്കാര്‍ക്ക് തടസമുണ്ടാക്കി ഭിക്ഷ തേടുന്നന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പൊലീസ് ഇവരെ പിടികൂടിയാപ്പോഴാണ് ഡോക്ടറുടെ കഥയും പുറത്തു വന്നത്.
പിടികൂടിയ ഭിന്നലിംഗക്കാരില്‍ ഒരാള്‍ ഡോക്ടറാണെന്ന് പറഞ്ഞപ്പോള്‍ പൊലീസുകാര്‍ ആദ്യം വിശ്വസിച്ചില്ല. തുടര്‍ന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജി കവിത ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധന നടത്തുകയും ഇവര്‍ പഠിച്ച മധുര മെഡിക്കല്‍ കോളെജില്‍ പോയി അന്വേഷണം നടത്തുകയും ചെയ്തു. ഇവിടെ നിന്നുമാണ് യഥാർഥ കഥകള്‍ പുറത്തു വന്നത്. മെഡിക്കല്‍ കോളെജില്‍ ഇവര്‍ പഠിച്ചത് പുരുഷനായിട്ടായിരുന്നു. പഠിക്കാന്‍ സാമർഥ്യമുള്ള ആളായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. നഗരത്തിലെ ഒരു പ്രമുഖ ആശുപത്രിയില്‍ പുരുഷനായി ഒരു വര്‍ഷത്തോളം ജോലി ചെയ്യുകയുമുണ്ടായി.
എന്നാല്‍ അതിന് ശേഷമാണ് ഇവര്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പോയതും പെണ്ണായി മാറിയതും. ഇതോടെ ജോലി പോയി. ഇനി വീണ്ടും ഡോക്ടറാകണമെങ്കില്‍ സര്‍ട്ടിഫിക്കറ്റുകളിലെ പുരുഷന്‍ എന്നത് മാറ്റി സ്ത്രീ എന്നാക്കേണ്ടി വരും. മെഡിസിന്‍ പോസ്റ്റ് ഗ്രാജ്വേഷന് പോകാന്‍ കാത്തിരിക്കുമ്പോഴാണ് എല്ലാം തിരിച്ചടിയായത്. കഥയറിഞ്ഞതോടെ ഇവരെ സഹായിക്കാന്‍ കോളെജ് തയ്യാറായി രംഗത്ത് വന്നിട്ടുണ്ട്. വൈദ്യശാസ്ത്രത്തിലെ ബിരുദാനന്തര ബിരുദം നേടാന്‍ ഇവര്‍ക്ക് തുടര്‍പഠനം സാധ്യമാക്കാമെന്ന നിലപാടിലാണ് കോളെജ് ഇപ്പോള്‍.
ഭിക്ഷാടനത്തില്‍ നിന്നും മോചിപ്പിച്ച പൊലീസ് ഡോക്ടര്‍ക്ക് വീണ്ടും ജീവിതം തുടങ്ങാന്‍ മധുരയില്‍ ഒരു ക്ലീനിക് ഇട്ടു കൊടുക്കുകയും ചെയ്തു. ഡോക്ടറുടെ കഥ അറിഞ്ഞപ്പോള്‍ സ്‌റ്റെതസ്‌ക്കോപ്പും ഡോക്ടറുടെ കോട്ടുമിട്ടു നില്‍ക്കുന്ന ഭിന്നലിംഗക്കാരിയുടെ ചിത്രം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിനാല്‍ ഡോക്ടറുടെ കുടുംബം ഇവരെ അംഗീകരിക്കുന്നില്ല. അതുകൊണ്ടാണ് ഇവര്‍ക്ക് തെരുവില്‍ ജീവിക്കേണ്ടതായി വന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2
Post A Comment: