അടിമാലി: തർക്കത്തിനിടെ കുത്തേറ്റ ബസ് ഉടമയുടെ മരണ കാരണം ഹൃദയത്തിലേറ്റ കുത്തെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. അടിമാലി ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം നടന്ന കത്തിക്കുത്തിലാണ് ബൈസൺവാലി നടുവിലാം കുന്നിൽ ബോബൻ ജോർജ് (37) കുത്തേറ്റ് മരിച്ചത്. മറ്റൊരു ബസിലെ ഡ്രൈവറായ മനീഷാണ് ബോബനെ കുത്തിയത്.
ബോബന്‍റെ കുത്തേറ്റ് ചികിത്സയിലുള്ള മനീഷിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഹൃദയത്തിലേറ്റ കുത്താണ് ബോബന്‍റെ മരണത്തിലേക്ക് നയിച്ചത്. ഇതിനു പുറമേ അഞ്ച് മുറുവുകൾ കൂടി ബോബന്‍റെ ശരീരത്തിലുണ്ടായിരുന്നുവെന്നും പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.
രണ്ട് വർഷമായി നിലനിന്നിരുന്ന തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കത്തിക്കുത്തിലേക്ക് നീണ്ടത്. സ്റ്റാൻഡിൽ നിന്നും യാത്രക്കാരെ കയറ്റി ബസ് പുറപ്പെടാൻ രണ്ട് മിനിറ്റ് വൈകിയതിന്‍റെ പേരിലാണ് ബോബനും മനീഷും തമ്മിൽ തർക്കമുണ്ടാകുന്നത്. പിന്നീട് അത് വൈരാഗ്യത്തിലേക്ക് നീങ്ങി. ഇടക്കിടെ ഇരുവരും തമ്മിൽ സംഘർഷം ഉണ്ടാകുന്നതും പതിവായിരുന്നു.
മേരി മാതാ ബസിന്‍റെ ഉടമയായ ജോപ്പൻ ഇടയ്ക്ക് ബസിന്‍റെ ഡ്രൈവിങ് സീറ്റിലും എത്താറുണ്ട്. ക്രിസ്തുരാജ ബസിലെ ഡ്രൈവറായിരുന്നു മനീഷ്. അടിമാലി– സേനാപതി റൂട്ടിലാണ് ഇരുവരും സർവീസ് നടത്തിയിരുന്നത്. ബോബനെ മദ്യം കൈവശം വച്ചതിന് പൊലീസ് പിടിച്ചത് മനീഷ് ഒറ്റിയതാണെന്ന സംശയവും ശത്രുത വർധിപ്പിച്ചു. വഴക്ക് ഒത്തുതീർക്കാനുള്ള ശ്രമം പക്ഷേ കൊലപാതകത്തിലേക്ക് കടക്കുകയായിരുന്നു.
Post A Comment: