ന്യൂഡെൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം പൂർത്തിയാക്കുമ്പോൾ ബിജെപി പരാജയം ഉറപ്പിച്ചു കഴിഞ്ഞതായി റിപ്പോർട്ട്. ഇന്നലെ പൂർത്തിയായ വോട്ടെടുപ്പിലും മോദി പ്രഭാവം മങ്ങിയെന്ന സൂചനകളാണ് ദേശീയ മാധ്യമങ്ങൾ പുറത്തു വിടുന്നത്. കേവല ഭൂരിപക്ഷത്തിലേക്കെത്താൻ ബിജെപിക്ക് ഇനി കഴിയില്ലെന്ന് കണക്കുകളും സൂചന നൽകുന്നു. അതേസമയം ചെറു പാർട്ടികളുമായുള്ള കൂട്ടുകെട്ടുകളുടെ ബലത്തിൽ കോൺഗ്രസ് തന്നെ അധികാരത്തിലെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അഞ്ച് ഘട്ടങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായപ്പോൾ തന്നെ ഫലം ഏറെക്കുറെ വിലയിരുത്താനായെന്നാണ് സൂചന. ഇനി രണ്ട് ഘട്ട തെരഞ്ഞെടുപ്പ് മാത്രമാണ് നടക്കാനുള്ളത്. ഈ രണ്ടു ഘട്ടങ്ങളിലും പരമാവധി സീറ്റുകൾ നേടാനുള്ള ശ്രമത്തിലാണ് ബിജെപിയും കോൺഗ്രസും. ഇന്നലെ പോളിങ് നടന്ന 51 സീറ്റുകളില്‍ നിലവിലുള്ള 39 സീറ്റുകളില്‍ ബിജെപിക്കു ജയം ആവര്‍ത്തിക്കാനാകില്ല.
ഉത്തര്‍പ്രദേശിലെ എസ്പി-ബിഎസ്പി- ആര്‍എല്‍ഡി മഹാസഖ്യവും കോണ്‍ഗ്രസും ബിജെപിയുടെ ഏതാനും സീറ്റുകളിലേക്കു കടന്നുകയറുമെന്നതില്‍ സംശയമില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമേഠിയും അമ്മ സോണിയാ ഗാന്ധിയുടെ റായ്ബറേലിയും നിലനിര്‍ത്തുമെങ്കിലും ഇന്നലെ പോളിങ് നടന്ന യുപിയിലെ മറ്റു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയില്ല. രാജസ്ഥാനില്‍ ഇന്നലെ വോട്ടെടുപ്പു നടന്ന പന്ത്രണ്ടു സീറ്റുകളും നിലനിര്‍ത്താന്‍ ബിജെപിക്കു കഴിയില്ല.
രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിയെ തോല്‍പിച്ച് അധികാരത്തിലെത്തിയ കോണ്‍ഗ്രസ് വര്‍ധിത വീര്യത്തിലും ആത്മവിശ്വാസത്തിലുമാണ്. ഇനി 12, 19 തീയതികളില്‍ നടക്കുന്ന അവസാന രണ്ടു ഘട്ടങ്ങളിലും ബിജെപിക്ക് അഗ്‌നിപരീക്ഷ കൂടുകയേയുള്ളൂ. മോദിതരംഗം കാണാനില്ലെന്നു മാത്രമല്ല, ബിജെപിയുടെ മോദി ഷൈനിംഗ് (മോദി തിളങ്ങുന്നു) പ്രചാരണവും വേണ്ടപോലെ ഫലിക്കുന്നില്ല. യുപിയില്‍ 2014ല്‍ നേടിയ 71 സീറ്റുകളില്‍ പകുതിയോളം നഷ്ടപ്പെട്ടാല്‍ അടുത്ത ലോക്‌സഭയില്‍ ബിജെപി 200 കടക്കുക പ്രയാസമാകും.
എന്‍ഡിഎയുടെ അംഗബലവും 230 സീറ്റില്‍ കുറഞ്ഞേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുപിക്കും ബിഹാറിനും പുറമേ ഹിന്ദി ബെല്‍റ്റിലെ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും ബിജെപിക്കും സീറ്റു കുറയാനാണു സാധ്യത. ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ കൂടുമെങ്കിലും 150 കടക്കുക ബാലികേറാമലയാകും. ചുരുക്കത്തില്‍ 23ന് ശേഷമാകും യഥാര്‍ഥ രാഷ്ട്രീയക്കളികള്‍.
സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യു..
Post A Comment: