സ്വന്തം ലേഖകൻ
ന്യൂഡെൽഹി: പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വയ്ക്കാനുള്ള രാഹുൽഗാന്ധിയുടെ തീരുമാനം ഏകകണ്ഡമായി എതിർത്ത് കോൺഗ്രസ് പ്രവർത്തക സമിതി. പാർട്ടി അധ്യക്ഷ സ്ഥാനത്ത് രാഹുൽഗാന്ധി തന്നെ തുടരാനും യോഗം തീരുമാനിച്ചതായി വക്താവ് രൺദീപ് സുർജെവാല മാധ്യമങ്ങളെ അറിയിച്ചു. ഇന്ന് രാവിലെ വരെ രാഹുൽഗാന്ധി രാജി വയ്ക്കുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു.
നേരത്തെ സോണിയ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ രാഹുല്‍ ഈ തീരുമാനം അറിയിച്ചെങ്കിലും അവരെല്ലാം ഇതിനെ എതിര്‍ത്തു. എന്നിട്ടും രാജി തീരുമാനത്തില്‍ ഉറച്ചു നിന്ന രാഹുല്‍ പ്രവര്‍ത്തകസമിതി യോഗത്തിലും ഈ തീരുമാനം ആവര്‍ത്തിച്ചു. എന്നാല്‍ പ്രവര്‍ത്തകസമിതിയിലെ എല്ലാ നേതാക്കളും രാഹുലിന്‍റെ രാജി തീരുമാനത്തെ ശക്തമായി എതിര്‍ക്കുകയായിരുന്നു.
പാർട്ടി കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ രാഹുലിന്‍റെ രാജി ദോഷകരമാകുമെന്ന് മുതിർന്ന നേതാക്കൾ യോഗത്തെ അറിയിച്ചു. വീഴ്ചകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് പാര്‍ട്ടിയെ രാഹുല്‍ മുന്നോട്ട് നയിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ സമ്പൂര്‍ണമായ അഴിച്ചു പണി നടത്താന്‍ രാഹുല്‍ ഗാന്ധിയെ ചുമതലപ്പെടുത്തിയ പ്രവര്‍ത്തകസമിതി ഏത് രീതിയിലുള്ള മാറ്റവും സംഘടനയില്‍ കൊണ്ടുവരാന്‍ രാഹുലിനെ അധികാരപ്പെടുത്തി. വര്‍ക്കിംഗ് പ്രസിഡന്‍റുമാരെയടക്കം ഉള്‍പ്പെടുത്തി കൊണ്ടുള്ള മാറ്റം കോണ്‍ഗ്രസില്‍ ഇനി വന്നേക്കും എന്ന സൂചനകള്‍ ചില നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട്.
സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Post A Comment: