കൊല്‍ക്കത്ത: മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ തീരത്തേക്ക് ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റിൽ ഒഡീഷയിൽ ഒരു മരണം. കാറ്റിൽ മരം ദേഹത്ത് വീണാണ് മരണമെന്നാണ് റിപ്പോർട്ട്. ആന്ധ്രാപ്രദേശ് തീരത്ത് നിന്നും നീങ്ങിയ ചുഴലിക്കാറ്റ് ഇപ്പോൾ പൂർണമായും ഒഡീഷ തീരത്താണ് വീശുന്നത്. ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡീഷയിൽ മരങ്ങൾ കടപുഴകി, വീടുകൾ തകർന്നു.
ആന്ധ്രാപ്രദേശിലെ മൂന്ന് ജില്ലകളെയാണ് ഫോനി ബാധിച്ചത്. കാറ്റ് തീരം വിട്ടതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചിട്ടുണ്ട്. പശ്ചിമബംഗാള്‍ ഭാഗത്തേക്കാണ് ഫോനി ചുഴലിക്കാറ്റ് നീങ്ങുന്നത്. ചുഴലിക്കാറ്റ് അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് കൂടി അതിശക്തമായി തുടരും എന്നാണ് മുന്നറിയിപ്പ്. ഒഡീഷയിലൂടെ നീങ്ങുന്ന കാറ്റ് പതിയെ പശ്ചിമബംഗാളിലേക്ക് എത്തും എന്നാണ് വിവരം.
അവിടെ നിന്നും തീവ്രത കുറഞ്ഞ് കാറ്റ് ബംഗ്ലാദേശിലേക്ക് കടക്കും. അവിടെ നിന്നും ആസാം വഴി വീണ്ടും ഇന്ത്യയിലേക്ക് പ്രവേശിക്കും. ആസാം എത്തുമ്പോഴേക്കും കാറ്റ് ന്യൂനമര്‍ദ്ദമായി മാറും. കര തൊടുന്നതോടെ കാറ്റിന്‍റെ തീവ്രത കുറഞ്ഞു തുടങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Post A Comment: