സ്വന്തം ലേഖകൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി അധ്യക്ഷൻ അമിത്ഷായെയും സംരക്ഷിക്കാൻ ശ്രമിച്ച തെരഞ്ഞെടുപ്പ് കമ്മിഷനു സുപ്രീംകോടതിയിൽ കനത്ത തിരിച്ചടി. ഇരുവർക്കുമെതിരായ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘന പരാതികളിൽ ഉടൻ തീരുമാനമെടുക്കാൻ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിച്ചു. ഈ മാസം ആറിനു കേസ് വീണ്ടും പരിഗണിക്കും. ഇതിനു മുൻപ് നടപടിയെടുക്കണമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബഞ്ചിന്റെ നിർദേശം.
മോദിക്കും ഷായ്ക്കുമെതിരേ 11 പരാതികളാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനു നൽകിയത്. ഇതിൽ രണ്ടെണ്ണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മോദിക്കു ക്ലീൻ ചിറ്റ് നൽകിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിലും പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻമാരുടെ പേരിൽ വോട്ടു ചോദിച്ചതിലുമാണ് കമ്മീഷൻ മോദിക്കു ക്ലീൻചിറ്റ് നൽകിയത്.
ചട്ടലംഘന പരാതികളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടയിരുന്നതോടെ കോണ്‍ഗ്രസിനു വേണ്ടി എംപി സുഷ്മിതാ ദേവാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. വ്യാഴാഴ്ച കേസ് പരിഗണനയ്ക്കു വന്നപ്പോൾ പരാതികളിൽ ഉടൻ തീരുമാനമെടുക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. ബുധനാഴ്ച വരെ സമയം വേണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. ഏപ്രിൽ അഞ്ചിനാണ് മോദിക്കും ഷായ്ക്കുമെതിരേ കോണ്‍ഗ്രസ് ആദ്യ പരാതി നൽകുന്നത്.
Post A Comment: