ഇടുക്കി: കണ്ടാലും കണ്ടാലും മതി വരാത്ത ഇടുക്കിയുടെ ആകാശ കാഴ്ച്ചകൾ ആസ്വദിക്കാൻ ഇനി ഹെലി കോപ്റ്ററും. കുമളി പത്തുമുറിയിൽ നിന്നാണ് സഞ്ചാരികൾക്കായി ഹെലികോപ്റ്റർ സർവീസ് ആരംഭിച്ചിരിക്കുന്നത്. ആളൊന്നിന് 11,000 രൂപയാണ് ടിക്കറ്റ് നിരക്ക്. ബുധനാഴ്ച്ച ആരംഭിച്ച സർവീസ് മൂന്നാറിനായിരുന്നെങ്കിലും കൂടുതൽ മേഖലകളിലേക്ക് ഉടൻ തന്നെ സർവീസ് ആരംഭിക്കാനാണ് നീക്കം. അര മണിക്കൂറാണ് യാത്രയുടെ ദൈർഘ്യം. കുമളിയുടെയും തേക്കടിയുടെയും ആകാശ കാഴ്ച്ചകൾ ഒപ്പിയെടുത്ത് കട്ടപ്പന, ഉൾപ്പെടയുള്ള പ്രധാന ടൗണുകളെല്ലാം കണ്ടുകൊണ്ടാണ് മൂന്നാർ വരെയുള്ള ആകാശ യാത്ര.
പത്തുമുറി വാർഡ് മെമ്പർ സൺസി മാത്യുവിന്‍റെ നേതൃത്വത്തിൽ നാട്ടുകാരുടെ ശ്രമഫലമായിട്ടാണ് ഇവിടെ ഹെലിപാട് നിർമാണം പൂർത്തിയായത്. ചിപ്സാൻ ഏവിയേഷൻ കമ്പനിയാണ് ഇപ്പോൾ ഇവിടെ നിന്നും ഹെലികോപ്റ്റർ സർവീസ് ആരംഭിച്ചിരിക്കുന്നത്. രണ്ടു മാസം മുമ്പ് ഹെലിപാട് തയാറായെങ്കിലും നടപടിക്രമങ്ങൾ വൈകി. തുടർന്ന് ബുധനാഴ്ച്ച രാവിലെയാണ് എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി ഹെലി പാടിലേക്ക് ഹെലികോപ്റ്റർ പറന്നിറങ്ങിയത്.
പൈലറ്റിനെ കൂടാതെ അഞ്ച് പേർക്കാണ് സഞ്ചരിക്കാനാകുന്നത്. ബുധനാഴ്ച്ച മാത്രം നാൽപത് പേർ ഹെലികോപ്റ്ററിൽ ആകാശ കാഴ്ച്ചകൾ കണ്ടു. കാഞ്ഞിരപ്പള്ളി മുൻ രൂപതാധ്യക്ഷൻ മാർ മാത്യു അറക്കലാണ് സർവീസ് ഉദ്ഘാടനം ചെയ്‌തത്. സംസ്ഥാനത്തെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കും സർവീസ് നടത്തുവാനാണ് ആലോചിക്കുന്നെതെന്ന് കമ്പനി ഡയറക്ടർ അനിൽ നാരായണൻ പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: