മുംബൈ: ഏഷ്യയിലെ തന്നെ കുപ്രസിദ്ധി നേടിയ ഇടങ്ങളിൽ ഒന്നാണ് മുംബൈയിലെ ചുവന്ന തെരുവ്. ലൈംഗിക വ്യാപാരം നടക്കുന്ന തെരുവിൽ എത്തിപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കഥകൾ പലപ്പോഴും പുറത്തു വന്നിട്ടുണ്ട്. ജോലി തേടിയും പട്ടിണി സഹിക്കാതെയും വീട് വിട്ടിറങ്ങുന്ന നിരവധി സ്ത്രീകളാണ് ചതിക്കപ്പെട്ട് ഇവിടെ എത്തിപ്പെടുന്നത്. ഇത്തരം നിരവധി തെരുവുകളാണ് മുംബൈ നഗരത്തിലുള്ളത്.
ഇത്തരം തെരുവുകളിലെ ജീവിതങ്ങളുടെ നേർ ചിത്രങ്ങൾ വരച്ചു കാട്ടുന്ന ഫെയ്‌സ് ബുക്ക് പേജാണ് ഹ്യൂമൻസ് ഓഫ് മുംബൈ. നിരവധി പേരുടെ പൊള്ളിക്കുന്ന അനുഭവ കഥകളാണ് ഈ പേജിലൂടെ പുറത്തു വന്നത്. ഇതിനിടെ ഏറെ ശ്രദ്ധ നേടുകയാണ് ഒരു സ്ത്രീയുടെ അനുഭവ കഥ. ചെറുപ്പത്തിലേ ലൈംഗിക തൊഴിലാളിയായി ജീവിക്കേണ്ടി വന്ന ഇവരുടെ സ്വന്തം അനുഭവമാണ് ഹ്യൂമൻസ് ഓഫ് മുംബൈ എന്ന ഫെയ്‌സ് ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
യുവതിയുടെ വാക്കുകളിലൂടെ..
പത്താം വയസിലാണ് അഛനെ നഷ്‌ടമാകുന്നത്. ഇതോടെ രോഗിയായ അമ്മയുടെയും കുഞ്ഞനുജത്തിയുടെയും ഭാരം സ്വയം ഏൽക്കേണ്ടി വന്നു. കുടുംബം പുലർത്താൻ പഠനം ഉപേക്ഷിച്ചു. കൊൽക്കത്തയിൽ ജോലി ചെയ്‌തിരുന്ന ഫാക്ടറിക്ക് പൂട്ടുവീണതോടെ ജീവിതം ഇരുട്ടിലായി. ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ട കകോലി ബിശ്വാസ് എന്ന സ്ത്രീ ഹാൽദിയയിൽ ജോലി വാഗ്ദാനം ചെയ്‌തതോടെ ജീവിതം വീണ്ടും തിരിച്ചു കിട്ടുമെന്നായിരുന്നു പ്രതീക്ഷ.
സ്നേഹപൂർവ്വം അവർ വാങ്ങി തന്ന ചായയും കേക്കും കഴിക്കാൻ എനിക്കു തെല്ലും ശങ്ക തോന്നിയതുമില്ല. ചായയും കേക്കും കഴിച്ചതോടെ ഞാൻ ബോധരഹിതയായി. കണ്ണ് തുറക്കുമ്പോൾ ഞാൻ പുനെയിലാണ്. നിങ്ങളെ അവർ ബഡി ദീദിക്ക് വിറ്റുവെന്നു അവിടെയുണ്ടായിരുന്നവരാണ് എനിക്ക് പറഞ്ഞു തന്നത്. എന്നെ കൂടാതെ 30 പെൺകുട്ടികളും അവിടെ ഉണ്ടായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് രൂപം ഉണ്ടായിരുന്നില്ല. ഞാൻ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനു മുൻപ് തന്നെ അവിടെ വരുന്ന പുരുഷൻമാരോടോപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ബഡി ദീദി എന്നെ നിർബന്ധിച്ചു. ‘അവരെന്നെ ഇരുമ്പുവടി കൊണ്ട് പൊതിരെ തല്ലി. എന്‍റെ സ്വകാര്യഭാഗങ്ങളിൽ മെഴുക് ഉരുക്കിയൊഴിച്ചു പൊള്ളിച്ചു. ജനാലയിലൂടെ എന്നെ പുറത്തേക്ക് എറിയുമെന്ന് ഭീഷണിപ്പെടുത്തി. എല്ലാ ദിവസവും 10-12 പുരുഷന്മാരോടൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഞാൻ നിർബന്ധിതയായി. രാത്രി മുഴുവൻ ഞാൻ അമ്മയെക്കുറിച്ച് ഓർത്ത് നിർത്താതെ കരഞ്ഞു കൊണ്ടിരുന്നുവെന്നും ആ പെൺകുട്ടി തന്‍റെ അനുഭവ കഥയായി പറയുന്നു.
ഒരിക്കൽ അവർ എന്നെ തള്ളിയിട്ടു, ഉയരത്തിൽ നിന്ന് വീണു എന്‍റെ പല്ലുകൾ നഷ്ടപ്പെട്ടു. ഞാൻ എന്‍റെ ശരീരം വിൽക്കാൻ തയാറാകുന്നതു വരെ രണ്ട് മാസത്തോളം ക്രൂര പീഡനം തുടർന്നു. പിടിച്ചു നിൽക്കാൻ കഴിയാതെ വന്നപ്പോൾ അവർക്കു വഴങ്ങാൻ തന്നെ ഞാൻ തീരുമാനിച്ചു. 10-12 പുരുഷന്മാരോടൊപ്പം ശയിക്കേണ്ടി വന്നു. രക്ഷപ്പെടാൻ പല ശ്രമങ്ങളും ഞാൻ നടത്തി. പ്രധാന വാതിലിൽ കാവൽ ഉണ്ടായതിനാൽ പലതും പരാജയപ്പെട്ടു. എന്‍റെ അടുക്കൽ വന്നയാളിന്‍റെ ഫോൺ ഉപയോഗിച്ച് ബന്ധുവിനെ വിളിച്ച് രക്ഷപ്പെടാനുള്ള ശ്രമം പിടിക്കപ്പെട്ടതോടെ മൊബൈൽ ഫോണിനും നിരോധനം വന്നു.
16 വയസ് മാത്രം പ്രായമുള്ളപ്പോൾ ആർത്തവം ഒഴിവാക്കാൻ അവർ മരുന്നുകൾ തന്നുതുടങ്ങി. ഇതോടെ രക്തസ്രാവവും വേദനയും കൊണ്ട് ഞാനേറെ കഷ്ടപ്പെട്ടു. ആ അവസ്ഥയിലും പുരുഷന്മാർക്കൊപ്പം ഉറങ്ങുന്നതിൽ നിന്ന് അവരെന്നെ ഒഴിവാക്കിയില്ല– പെൺകുട്ടി കണ്ണീരോടെ പറയുന്നു. എന്‍റെ അടുക്കൽ വന്നിരുന്ന ഒരാൾ പൊലീസുകാരനാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് അതിജീവനത്തിനുള്ള വഴികൾ തുറന്നത്. എന്‍റെ വേദന അയാൾ തിരിച്ചറിഞ്ഞതോടെ പുറത്തേക്കുള്ള വഴി തെളിഞ്ഞു. അദ്ദേഹം എനിക്ക് കൊൽക്കത്തയ്ക്ക് ഒരു ട്രെയിൻ ടിക്കറ്റ് എടുത്തുതന്നു. എന്നെ തനിക്കൊപ്പം കൊണ്ടുപോകുകയാണെന്ന് അദ്ദേഹം ബഡി ദീദിയെ ബോധ്യപ്പെടുത്തി.
എന്നിട്ട് എന്നെ സ്റ്റേഷനിൽ കൊണ്ടുപോയി വിട്ടു. യാത്ര ചെലവിനായി അദ്ദേഹം എനിക്ക് 3000 രൂപ നൽകുകയും ചെയ്‌തു. ആറു വർഷത്തിനു ശേഷമാണ് ഞാൻ എന്‍റെ അമ്മയെ കണ്ടത്. എന്‍റെ യാതനകൾ അമ്മയോട് തുറന്നു പറയാൻ എനിക്കു ധൈര്യം ഇല്ലായിരുന്നു. ഈ കഥകൾ അറിഞ്ഞാൽ അമ്മ ആ നിമിഷം ഹൃദയംപൊട്ടി മരിക്കും. വീണ്ടും ഞാൻ ജീവിക്കാൻ തുടങ്ങി. ഒരു എംബ്രോയിഡറി ഫാക്ടറിയിൽ ജോലിചെയ്തു തുടങ്ങി. എന്‍റെ അമ്മയ്ക്ക് വേണ്ടി ഒരു വീട് വാങ്ങണം, അതാണ് ഏറ്റവും വലിയ ആഗ്രഹം. മുറിവുകൾ ഇനിയും കരിഞ്ഞിട്ടില്ല. എന്‍റെ ജീവൻ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥൻ, എന്നോട് ക്രൂരത കാണിച്ച ദീദി ഇരുവരെല്ലാം മനുഷ്യരായിരുന്നു. ലോകത്ത് നല്ലതും ചീത്തയും ഉണ്ടെന്നും യുവതി പറഞ്ഞു നിർത്തി.
(കടപ്പാട്)
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: