ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിർത്തിയിലെ നീക്കങ്ങൾ യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന വിലയിരുത്തലിൽ നയതന്ത്ര രംഗത്തെ വിദഗ്‌ദർ. മാസങ്ങളായി ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം നിലനിൽക്കുകയാണ്. ഒരാഴ്ച്ചയ്ക്കിടെ രണ്ട് തവണയാണ് ഇന്ത്യൻ സൈന്യത്തിനു നേരെ ചൈനയുടെ പ്രകോപന പരമായ നീക്കമുണ്ടായത്. യുദ്ധത്തിനുള്ള വെല്ലുവിളിയാണ് ചൈന മുഴക്കുന്നതെന്നാണ് വിദഗ്‌ദർ ചൂണ്ടിക്കാട്ടുന്നത്.
ഇരു രാജ്യങ്ങളും സൈനികരുടെ എണ്ണവും യുദ്ധോപകരണങ്ങളും വ്യാപകമായി വിന്യസിപ്പിക്കാൻ തുടങ്ങിയിട്ടുമുണ്ട്. ഇന്ത്യ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്നു എന്നാണ് ചൈനയുടെ ആക്ഷേപം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇതാണ് സ്ഥിതി. പുതിയ സംഭവ വികാസത്തില്‍ ഇന്ത്യയുടെ ഭാഗത്താണ് ശരിയെന്ന് സാറ്റലൈറ്റ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഇരു രാജ്യങ്ങളും ഉയര്‍ത്തുന്ന അവകാശവാദങ്ങള്‍ അപകടസാധ്യത ഉയര്‍ത്തുന്നതായിട്ടാണ് വിലയിരുത്തല്‍.
കശ്‌മീരിലെ ഹിമാലയന്‍ പ്രദേശത്തിന്‍റെ കിഴക്കേ അറ്റത്തുള്ള അതിര്‍ത്തിയില്‍ എഴുതപ്പെട്ടതും അല്ലാത്തതുമായ നിരവധി കരാറുകളില്‍ നില നിന്നിരുന്ന തര്‍ക്കങ്ങളാണ് ഇപ്പോള്‍ സംഘര്‍ഷമായി മാറിയിരിക്കുന്നത്. 45 വര്‍ഷമായി തുടരുന്ന ഈ തര്‍ക്കങ്ങളില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി സൈനീക നീക്കങ്ങളും ഏറ്റുമുട്ടലുകളും സ്ഥിതിഗതികള്‍ പ്രവചനാതീതമാക്കിയിട്ടുണ്ട്. പലതവണ ഇരു രാജ്യങ്ങളിലെയും സൈനിക മേധാവികളും മന്ത്രിതലങ്ങളിലും ചര്‍ച്ച നടന്നെങ്കിലും ഒന്നും വിജയമായിട്ടില്ല.
ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാര്‍ വെള്ളിയാഴ്ച റഷ്യന്‍ തലസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ പിന്മാറാന്‍ ഒരുക്കമല്ലെന്ന കടുംപിടുത്തം തുടരുകയാണ് ചൈന. മെയ് ആദ്യം ഗാല്‍വാന്‍ കുന്നുകളില്‍ ഉണ്ടായ സൈനികര്‍ തമ്മില്‍ കലഹമുണ്ടായിരുന്നു. ജൂണില്‍ ഇരു സൈനികരും ഏറ്റുമുട്ടിയപ്പോള്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും ഡസന്‍ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈ കയ്യാങ്കളിയിലെ ആള്‍നാശത്തെക്കുറിച്ച് ചൈന ഇതുവരേയും റിപ്പോര്‍ട്ട് പുറത്തു വിട്ടിട്ടില്ലെങ്കിലും അവര്‍ക്ക് ഇന്ത്യയേക്കാള്‍ നഷ്ടമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങള്‍, ആയിരക്കണക്കിന് കിലോമീറ്റര്‍ തര്‍ക്ക അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇന്ത്യയും ചൈനയും തമ്മില്‍ ഒരു സമ്പൂര്‍ണ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടാല്‍, ചൈനയ്ക്ക് പിന്തുണയുമായി പാകിസ്താന്‍ എത്തുമെന്ന കാര്യം ഉറപ്പാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചൈനയുമായുള്ള പ്രതിസന്ധി മുതലെടുക്കരുതെന്ന് ഇന്ത്യയുടെ പ്രതിരോധ സ്റ്റാഫ് മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ ആഴ്ച പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയത്. വടക്കന്‍ അതിര്‍ത്തിയില്‍ വികസിക്കുന്ന ഏത് ഭീഷണിയും മുതലെടുത്ത് പാക്കിസ്ഥാന് പ്രശ്‌നമുണ്ടാക്കാനാകും.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: