ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടെങ്കിലും തമിഴ്‌നാട്ടിലടക്കം ഡിഎംകെ സഹായത്തോടെ ലഭിച്ച വമ്പൻ വിജയം സിപിഎമ്മിന്‍റെ ദേശീയ പാർട്ടി പദവിക്ക് തുണയായി. തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ സിപിഎമ്മിന്‍റെ ദേശീയ പാർട്ടി പദവി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഇന്ത്യ മുന്നണിയുടെ ഭാഗമാണെങ്കിലും കേരളത്തിൽ യുഡിഎഫിനോട് മത്സരിക്കാൻ പാർട്ടി തീരുമാനിച്ചതും ദേശീയ പാർട്ടി പദവി നഷ്ടമാകാതിരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു. എന്നാൽ വമ്പൻ വിജയം പ്രതീക്ഷിച്ച കേരളത്തിലടക്കം തിരിച്ചടി നേരിട്ടെങ്കിലും തൽക്കാലം പാർട്ടിയുടെ ദേശീയ പാർട്ടി പദവിക്ക് കോട്ടം തട്ടില്ലെന്നാണ് റിപ്പോർട്ട്.
നിലവില്‍ ദേശീയതലത്തില്‍ സിപിഎം നാല് സീറ്റും സിപിഐ രണ്ട് സീറ്റും സിപിഐ എംഎല്‍ രണ്ട് സീറ്റും നേടിയിട്ടുണ്ട്. കേരളത്തിലെ ഒന്നിനു പുറമേ തമിഴ്നാട്ടില്‍ രണ്ടിടത്തും രാജസ്ഥാനില്‍ ഒരിടത്തുമാണ് സിപിഎം ജയിച്ചത്. രാജസ്ഥാനില്‍ സികാര്‍ മണ്ഡലത്തില്‍ സംസ്ഥാന സെക്രട്ടറി ആംരാ റാം 72,896 വോട്ടിനാണ് ജയിച്ചത്. തമിഴ്നാട്ടില്‍ മധുര, ഡിണ്ടിഗല്‍ മണ്ഡലങ്ങളിലായിരുന്നു ജയം.
മധുരയില്‍ എസ്. വെങ്കിടേശന്‍ രണ്ട് ലക്ഷത്തിലേറെ വോട്ടിന് വിജയിച്ചു. ഡിണ്ടിഗലില്‍ ആര്‍.സച്ചിദാനന്ദം നാലര ലക്ഷത്തോളം വോട്ടിനാണ് വിജയിച്ചത്. തമിഴ്നാട്ടിലെ തിരുപ്പൂര്‍, നാഗപട്ടണം എന്നിവിടങ്ങളിലാണു സിപിഐയുടെ ജയം.
നാഗപട്ടണത്ത് വി. സെല്‍വരാജ് രണ്ട് ലക്ഷത്തിലേറെ വോട്ടിനും തിരുപ്പൂരില്‍ കെ. സുബ്ബരായന്‍ ഒന്നേകാല്‍ ലക്ഷത്തോളം വോട്ടിനും ജയിച്ചു. ബിഹാറിലെ അറ മണ്ഡലത്തില്‍ സുധാമ പ്രസാദ്, കാരാക്കാട്ട് മണ്ഡലത്തില്‍ രാജാറാം സിങ് എന്നീ സിപിഐ എംഎല്‍ സ്ഥാനാര്‍ഥികള്‍ വിജയിച്ചു.
രാജസ്ഥാനില്‍ ജയിച്ചതോടെ സിപിഎമ്മിന്‍റെ ദേശീയ പാര്‍ട്ടി പദവിക്കു 2033 വരെ ഭീഷണിയില്ല. കേരളം, ബംഗാള്‍, തമിഴ്നാട്, ത്രിപുര എന്നീ നാല് സംസ്ഥാനങ്ങളില്‍ സിപിഎമ്മിനു സംസ്ഥാന പാര്‍ട്ടി പദവിയുള്ളതു കൊണ്ടാണു നിലവില്‍ ദേശീയ പാര്‍ട്ടിയായി തുടരുന്നത്.
ബംഗാളില്‍ 2026 ല്‍ സംസ്ഥാന പദവി നഷ്ടമാകുന്ന സാഹചര്യമാണ്. സികാറിലെ ജയത്തോടെ സിപിഎമ്മിനു രാജസ്ഥാനില്‍ കൂടി സംസ്ഥാന പദവി ലഭിക്കും.
ബംഗാളില്‍ പദവി നഷ്ടമായാലും രാജസ്ഥാനിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ നാലിടത്ത് സംസ്ഥാന പാര്‍ട്ടിയായി തുടരാം. തമിഴ്നാട്ടില്‍ നിന്ന് രണ്ട് സീറ്റില്‍ ജയിച്ചതിനാല്‍ അവിടെ സംസ്ഥാന പാര്‍ട്ടിയായി തുടരാം. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഭേദപ്പെട്ട പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ത്രിപുരയില്‍ സംസ്ഥാന പാര്‍ട്ടി പദവിയുണ്ട്.
Join Our Whats App group
Post A Comment: